പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവം; ഇന്ത്യക്കെതിരെ ഐഒസിയുടെ കടുത്ത നീക്കം

By Web TeamFirst Published Feb 22, 2019, 11:17 AM IST
Highlights

കൃത്യമായ ഉറപ്പുകള്‍ കിട്ടാതെ ഭാവിയില്‍ ഇന്ത്യയില്‍ കായിക മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് ഐഒസി. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ എല്ലാ അപേക്ഷകള്‍ക്കും ഐഒസി സ്റ്റേ നല്‍കി.

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഷൂട്ടിംഗ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി രംഗത്ത്. കൃത്യമായ ഉറപ്പുകള്‍ കിട്ടാതെ ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്പിക്‌സ് അടക്കമുള്ള കായിക മത്സരങ്ങള്‍ അനുവദിക്കില്ലെന്ന് ഐഒസി അറിയിച്ചു.

ലോകകപ്പിലെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ മത്സരത്തിന്റെ ഒളിമ്പിക് യോഗ്യതാ സ്റ്റാറ്റസും ഐഒസി റദ്ദാക്കി. ഈയിനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന പാകിസ്ഥാന്‍ താരങ്ങളായ ജി എം ബഷീര്‍, ഖലീല്‍ അഹമ്മദ് എന്നീ താരങ്ങള്‍ക്കാണ് ഇന്ത്യ വിസ നിഷേധിച്ചത്. ഇതിന് പിന്നാലെ ഐഒസിയും അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.  

ഒളിംപിക്സ് അടക്കമുള്ള അന്താരാഷ്ട്ര ഗെയിംസുകള്‍ക്ക് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയുമായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കുന്നതായി ഐഒസി എക്‌സിക്യുട്ടീവ് ബോര്‍ഡ് വക്താവ് അറിയിച്ചു. 2026 യൂത്ത് ഒളിംപിക്‌സ്, 2030 ഏഷ്യന്‍ ഗെയിംസ്, 2032 ഒളിംപിക്‌സ് എന്നിവയ്ക്ക് വേദിയാകാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്കാണ് ഇതോടെ തിരിച്ചടിയാകുന്നത്.

click me!