ഐപിഎല്ലില്‍ ടീമുകള്‍ നിലനിര്‍ത്തി; എന്നിട്ടും സ്‌മിത്തിനെയും വാര്‍ണറിനെയും കാത്തിരിക്കുന്നത് തിരിച്ചടി!

By Web TeamFirst Published Nov 16, 2018, 3:03 PM IST
Highlights

പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഇരുവര്‍ക്കും കളിക്കാനായിരുന്നില്ല. എന്നാല്‍ ഇക്കുറി ഇരുവരെയും നിലനിര്‍ത്താന്‍ ടീമുകള്‍ തീരുമാനിച്ചെങ്കിലും താരങ്ങള്‍ക്ക് സീസണ്‍ പൂര്‍ത്തിയാക്കാനായേക്കില്ല...

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായ സ്‌റ്റീവ് സ്‌മിത്തിനെയും ഡേവിഡ് വാര്‍ണറെയും നിലനിര്‍ത്തിയ ഐപിഎല്‍ ടീമുകള്‍ക്ക് തിരിച്ചടി. ഐപിഎല്‍ താരലേലത്തിന് മുന്‍പ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സും വാര്‍ണറിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും സീസണ്‍ പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നേക്കും.

ഇരുവരുടെയും വിലക്ക് മാര്‍ച്ച് 29ന് അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മെയ് 19നാണ് കലാശപ്പോര്. എന്നാല്‍ ഐപിഎല്‍ ഫൈനലിന് മുന്‍പ് ലോകകപ്പിനുള്ള ഓസീസ് പരിശീലന ക്യാമ്പ് ആരംഭിക്കുന്നതാണ് ഇരുവരെയും കുടുക്കുന്നത്. മുന്‍കാല മികവും ഓസീസ് ടീമിന്‍റെ നിലവിലെ പ്രകടനവും പരിശോധിച്ചാല്‍ ഇരുവരും ക്യാമ്പിലുണ്ടാകും. വിലക്കിന് ശേഷം ടി20 ലീഗുകളില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാനായതും താരങ്ങള്‍ക്ക് അനുകൂല ഘടകമാണ്. 

എന്നാല്‍ മികച്ച നായകന്‍മാര്‍ കൂടിയായ ഇരുവര്‍ക്കും ഐപിഎല്ലില്‍ പൂര്‍ണമായി കളിക്കാനായില്ലെങ്കില്‍ അത് ടീമുകളെ ബാധിക്കും. സണ്‍റൈസേഴ്‌സിന് 2016ല്‍ വാര്‍ണര്‍ കിരീടം നേടിക്കൊടുത്തപ്പോള്‍ 2017ല്‍ സ്മിത്തിന് കീഴില്‍ പുനെ ഫൈനലിലെത്തി. കഴിഞ്ഞ സീസണിലാണ് സ്‌മിത്ത് രാജസ്ഥാനില്‍ മടങ്ങിയെത്തിയത്. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്മിത്തിനെ രാജസ്ഥാനും വാര്‍ണറെ സണ്‍റൈസേഴ്‌സും കളിപ്പിച്ചിരുന്നില്ല. സ്മിത്തിന് പകരം രഹാനെയും വാര്‍ണര്‍ക്ക് പകരം വില്യംസണുമായിരുന്നു തങ്ങളുടെ ടീമുകളെ നയിച്ചത്.  

click me!