ഉസ്മാന്‍ താരിഖിന്‍റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി. ഉസ്മാന്‍ താരിഖിന്‍റെ ബൗളിംഗ് ആക്ഷന്‍ ഐസിസി അംഗീകരിച്ചതാണ്.
കൊളംബോ: ടി20 ലോകകപ്പില്‍ നാളെ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യൻ നിരയില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കുന്നത് കാണാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഗ. അസുഖബാധിതനായ അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അഭിഷേക് നാളെ കളിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും സല്‍മാന്‍ ആഗ മത്സരത്തലേന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി.
ഉസ്മാന്‍ താരിഖിന്‍റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി. ഉസ്മാന്‍ താരിഖിന്‍റെ ബൗളിംഗ് ആക്ഷന്‍ ഐസിസി അംഗീകരിച്ചതാണ്. ഐസിസി അവനെ പരിശോധിക്കുകയും രണ്ട് തവണ ക്ലിയറൻസ് നൽകുകയും ചെയ്തതാണ്. പിന്നെ എന്തിനാണ് ഈ ബഹളമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തായാലും, ഇതൊന്നും അവനെ അത്ര ബാധിക്കാറില്ല. കാരണം കരിയറിന്‍റെ തുടക്കം മുതൽക്കേ ആളുകൾ അവന്‍റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് സംസാരിക്കുന്നുണ്ട്, അതുകൊണ്ട് അവൻ ഇതിനോട് ശീലിച്ചു കഴിഞ്ഞു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ കളിക്കാരും തുല്യരാണ്. നിങ്ങളാണ് ഉസ്മാൻ താരിഖിനെ ഇത്ര വലിയ സംസാരവിഷയമാക്കിയത്. അവൻ നന്നായി പന്തെറിയുന്നുണ്ട്. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ അവനെ ഞങ്ങളുടെ തുറുപ്പുചീട്ട് എന്ന് വിളിക്കാമെന്നും ആഗ വ്യക്തമാക്കി.
ഇന്ത്യൻ താരങ്ങള്‍ക്ക് നാളെ കൈ കൊടുക്കുമോ എന്ന ചോദ്യത്തിന് ക്രിക്കറ്റ് അതിന്‍റെ ശരിയായ സ്പിരിറ്റിൽ തന്നെ കളിക്കണമെന്ന് സല്‍മാന്‍ ആഗ പറഞ്ഞു. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് ഇവിടെ പ്രസക്തിയില്ല, പക്ഷേ കാലങ്ങളായി ക്രിക്കറ്റ് എങ്ങനെയാണോ കളിച്ചുപോരുന്നത് അങ്ങനെ തന്നെ തുടരണം. ഹസ്തദാനം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി. ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് മോശം റെക്കോർഡാണുള്ളതെന്നത് വസ്തുതയാണെന്നും എന്നാൽ ചരിത്രം തിരുത്താൻ ഓരോ ദിവസവും പുതിയ അവസരമാണെന്നും സല്‍മാന്‍ ആഗ പറഞ്ഞു.
