
കൊല്‍ക്കത്ത: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചു. ബൗളിംഗില്‍ കുല്‍ദിപും ബാറ്റിംഗില്‍ ലിന്നും കാര്‍ത്തികും തിളങ്ങിയതാണ് കൊല്‍ക്കത്തയ്ക്ക് ഏഴാം ജയം സമ്മാനിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ഇതോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു.
മറുപടി ബാറ്റിംഗില്‍ വമ്പന്‍ അടികളുമായാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഗൗതമെറിഞ്ഞ ആദ്യ ഓവറില്‍ ഓപ്പണര്‍ സുനില്‍ നരെയ്ന്‍ നേടിയത് 21 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ നരെയ്നെയും നാലാം ഓവറില്‍ ഉത്തപ്പയെയും പുറത്താക്കി സ്റ്റേക്‌സ് രാജസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ മുന്‍തൂക്കം നല്‍കി. എന്നാല്‍ ലിന്നും റാണയും കൊല്‍ക്കത്തയെ പവര്‍പ്ലേയില്‍ 50 കടത്തി. പിന്നാലെ 17 പന്തില്‍ 21 റണ്‍സെടുത്ത റാണ സോധിയുടെ എല്‍ബിഡബ്ലുവില്‍ കുടുങ്ങിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.
എന്നാല്‍ ലിന്നിനൊപ്പം കാര്‍ത്തിക് കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. ഇതോടെ അവസാന പത്ത് ഓവറില്‍ 60 റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം. 13-ാം ഓവറില്‍ കൊല്‍ക്കത്ത നൂറ് കടന്നു. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിക്കരികെ ലിന്നിനെ(45), സ്റ്റേക്‌സ് മടക്കി. എന്നാല്‍ കാര്‍ത്തികിനും റസലിനും അനായാസം ടീമിനെ വിജയത്തിലെത്തിക്കാനായി. 18-ാം ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തി കാര്‍ത്തിക് ടീമിനെ വിജയിപ്പിച്ചു. കാര്‍ത്തിക് 41 റണ്‍സും റസല്‍ 11 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 19 ഓവറില്‍ 142ന് പുറത്തായി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയതും രഹാനെ, സ്റ്റോക്‌സ്, ബിന്നി തുടങ്ങിയവര്‍ മോശം പ്രകടനം തുടര്‍ന്നതുമാണ് രാജസ്ഥാനെ തളര്‍ത്തിയത്. മലയാളി താരം സഞ്ജുവിനും തിളങ്ങാനായില്ല. മറുവശത്ത് നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി സ്‌പിന്നര്‍ കുല്‍ദീപ് യാദവ് മത്സരം ആവേശമാക്കുകയും ചെയ്തു.
പവര്‍ പ്ലേയില്‍ ഒരു വിക്കറ്റിന് 68 റണ്‍സ് എന്ന നിലയിലായിരുന്ന രാജസ്ഥാന്‍ 13 ഓവറില്‍ 107-7 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഓപ്പണര്‍മാരായ രാഹുല്‍ ത്രിപാദിയും(27) ജോസ് ബട്ട്‌ലറും(39) പുറത്തായ ശേഷം ക്രീസിലെത്തിയ ആര്‍ക്കും നിലംതൊടാനായില്ല. രഹാനെ(11), സഞ്ജു (12), ഗൗതം(3), സ്റ്റേക്സ്(11), ബിന്നി(1), സോദി(1), ആര്‍ച്ചര്‍(6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. 18 പന്തില്‍ 26 റണ്‍സെടുത്ത ഉനദ്കട്ടാണ് രാജസ്ഥാനെ 142ല്‍ എത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!