
ബെംഗളൂരു: സ്വന്തം കാണികള്‍ക്ക് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം റോയല്‍ ചലഞ്ചേഴ്‌സ് മൂന്ന് പന്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ എബി ഡിവിലിയേഴ്സിന്‍റെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂരിന്‍റെ വിജയം. പഞ്ചാബിനായി നായകന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബാംഗ്ലൂരിന്‍റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം നില്‍ക്കേ ഓപ്പണര്‍ ബ്രണ്ടന്‍ മക്കുല്ലത്തെ(0) നഷ്ടമായി. എന്നാല്‍ ഡികോക്കിനൊപ്പം ചേര്‍ന്ന മൂന്നാമന്‍ കോലി റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. മുജീബെറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ കോലിക്ക് പിഴച്ചു. 16 പന്തില്‍ 21 റണ്‍സെടുത്ത് നായകന്‍ പുറത്ത്. എന്നാല്‍ ഡിവിലിയേഴ്‌സ് ക്രീസിലെത്തിയതോടെ കണ്ടത് ദക്ഷിണാഫ്രിക്കന്‍ കൂട്ടുകെട്ട്.
ഇരുവരും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സിനെ രക്ഷപെടുത്തി. എന്നാല്‍ 12-ാം ഓവറില്‍ ഡി കോക്കിനെയും സര്‍ഫ്രാസ് ഖാനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി അശ്വിന്‍ തിരിച്ചടിച്ചു. 34 പന്തില്‍ 45 റണ്‍സെടുത്ത ഡി കോക്ക് ബൗള്‍ഡായപ്പോള്‍ സര്‍ഫ്രാസ് സ്ലിപ്പില്‍ കരുണിന്‍റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ അവിടുന്ന് മന്‍ദീപിനെ കാഴ്ച്ചക്കാരനാക്കി തകര്‍ത്താടുന്ന എബിഡിയെയാണ് കണ്ടത്.
സാവധാനമാണ് ഡിവിലിയേഴ്സ് തുടങ്ങിയത്. എന്നാല്‍ പതുക്കെ ഗിയര്‍ മാറ്റി എബിഡി തന്‍റെ ശൈലി വീണ്ടെടുത്തു. 16-ാം ഓവറില്‍ രണ്ട് സിക്‌സ്, 17-ാം ഓവറിലെ ആദ്യ രണ്ടാം പന്തില്‍ സിക്സടിച്ച് അര്‍ദ്ധ സെഞ്ചുറി. എന്നാല്‍ 40 പന്തില്‍ 57റണ്‍സെടത്ത് നില്‍ക്കേ എബിഡിയെ ടൈ പുറത്താക്കി. അപ്പോള്‍ 11 പന്തില്‍ 10 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് എത്തിയിരുന്നു ബാംഗ്ലൂര്‍. അത് മൂന്ന് പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയും ചെയ്തു.
നേരത്തെ നാല് ഓവറില്‍ 23ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് പഞ്ചാബിനെ കൂറ്റന്‍ സ്കോറില്‍ നിന്ന് തടഞ്ഞത്. പഞ്ചാബ് നിരയില്‍ 47 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍ രാഹുലാണ് ടോപ് സ്കോറര്‍. നായകന്‍ അശ്വിന്‍ 33 റണ്‍സെടുത്തും കരുണ്‍ നായര്‍ 29 റണ്‍സുമായും പുറത്തായി. ബാംഗ്ലൂരിനായി ഉമേഷ് മൂന്നും കുല്‍വന്തും സുന്ദറും വോക്‌സും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ചഹല്‍ ഒരു വിക്കറ്റ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!