
രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ ഹെറ്റ്മെറിനെ നാടകീയമായി റണ്ണൗട്ടാക്കിയ തന്റെ തമാശ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അത്ര രസിച്ചിട്ടില്ലെന്ന് രവീന്ദ്ര ജഡേജ. ആ പന്ത് വിക്കറ്റില്‍ കൊണ്ടില്ലായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ലെന്നും ഭാഗ്യത്തിന് അത് വിക്കറ്റില്‍ കൊണ്ടുവെന്നും രണ്ടാം ദിവസത്തെ കളിക്കുശേഷം ജഡേജ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിലെത്തി ഒമ്പതുവര്‍ഷത്തിനുശേഷം ആദ്യ ടെസ്റ്റ് സെഞ്ചുറി നേടാനായത് ശരിക്കും സ്പെഷ്യലാണെന്നും ജഡേജ പറഞ്ഞു. മുമ്പ് പലപ്പോഴും 70, 80 റണ്‍സിലെത്തിയപ്പോഴൊക്കെ സെഞ്ചുറിയെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ ഞാന്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് പുറത്തായി. ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാനാവുമെന്ന് എനിക്ക് ആത്മവിശ്വസമുണ്ടായിരുന്നു. ഇന്ന് ഞാനത് നേടുമെന്ന് തന്നോട് തന്നെ പറഞ്ഞിരുവെന്നും ജഡേജ പറഞ്ഞു.
വിന്‍ഡീസ് ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങളുടെ തുടക്കം. മിഡ് വിക്കറ്റിലേക്ക് പന്ത് തട്ടിയിട്ട ഹെറ്റ്മെര്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുള്ള സുനില്‍ ആംബ്രിസിനെ റണ്ണിനായി വിളിച്ചു. എന്നാല്‍ പന്ത് നേരെ ചെന്നത് ജഡേജയുടെ കൈകകളിലായിരുന്നു. ഇതിനിടെ റണ്ണെടുക്കുന്നതിലെ ആശയക്കുഴപ്പം ഹെറ്റ്മെറും ആംബ്രിസും ഒരേസമയം ബാറ്റിംംഗ് ക്രീസിലെത്തി. റണ്ണൗട്ടാക്കാനായി മിഡ് വിക്കറ്റില്‍ നിന്ന് വിക്കറ്റിനടുത്തേക്ക് ജഡേജ ഓടിയെത്തുന്നതിനിടെ ഹെറ്റ്മെര്‍ വീണ്ടും തിരിച്ച് ഓടി.
ഹെറ്റ്മെറിനെ കളിയാക്കി അടിവെച്ച് അടിവെച്ച് ക്രീസിനടുത്തെത്തിയ ജഡേജ ക്രീസിന് തൊട്ടടുത്തുവെച്ച് പന്ത് വിക്കറ്റിലേക്ക് എറിഞ്ഞു. ഹിറ്റ്മെര്‍ റണ്ണൗട്ടാവുകയും ചെയ്തു. ജഡേജയുടെ ത്രോ അല്‍പം പിഴച്ചിരുന്നെങ്കില്‍ ഹിറ്റ്മെര്‍ ക്രീസിലെത്തിയേനെ. അനായാസ റണ്ണൗട്ടിനെ തമാശയാക്കിയ ജഡേജയുടെ നടപടി കണ്ട് ക്യാപ്റ്റ്ന്‍ വിരാട് കോലിയും ബൗള്‍ ചെയ്തിരുന്ന അശ്വിനും അന്തംവിട്ടു. എന്നാല്‍ സ്വതസിദ്ധമായ ചിരിയോടെ ജഡേജ ആ റണ്ണൗട്ട് ആഘോഷിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!