
ദില്ലി: ഏഷ്യാകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് ഫോമില്‍ തിരിച്ചെത്തിയിരിക്കുന്നു. ദേവ്ധര്‍ ട്രോഫിയിൽ ഇന്ത്യ എയ്ക്കായി ജാദവ് 25 പന്തില്‍ പുറത്താകാതെ 41 റൺസെടുത്തു. രണ്ട് വീതം ഫോറും സിക്സറും ജാദവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍ വിന്‍ഡീസിനെതിരെ അവശേഷിക്കുന്ന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ ജാദവിന്‍റെ പേര് സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല.
'ടീമില്‍ നിന്ന് ഒഴിവാക്കിയത് അറിയിച്ചിട്ടില്ല. എന്തുകൊണ്ട് ടീമിലെടുത്തില്ല എന്നതിന്‍റെ കാരണമറിയണം. എന്നെ ഒഴിവാക്കി എന്ത് പ്ലാനാണ് ടീം പദ്ധതിയിടുന്നത് എന്നറിയില്ല' എന്നായിരുന്നു ടീം സെലക്ഷനെ കുറിച്ച് 33കാരനായ താരത്തിന്‍റെ പ്രതികരണം. എന്നാല്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നതിന് മുന്‍പ് കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിക്കണം എന്നായിരുന്നു ജാദവിന്‍റെ കാര്യത്തില്‍ മുഖ്യ സെലക്‌ടര്‍ പ്രതികരിച്ചത്.
ജാദവിന്‍റെ പരിക്കിനെ കുറിച്ചുള്ള ആശങ്കകളും എംഎസ്‌കെ പ്രസാദ് മാധ്യമങ്ങളോട് പങ്കുവെച്ചു. പരിക്കില്‍ നിന്ന് തിരിച്ചെത്തിയശേഷം വീണ്ടും കേദാര്‍ പരിക്കിന്‍റെ പിടിയിലായ സംഭവങ്ങളുണ്ട്. ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ താരങ്ങള്‍ മനസിലാക്കണമെന്നും അദേഹം പറഞ്ഞു. ടീമില്‍ നിന്ന് പുറത്താക്കുമ്പോള്‍ അറിയിച്ചില്ല എന്ന വിമര്‍ശനമാണ് ജാദവ് പ്രധാനമായും ഉയര്‍ത്തുന്നത്. ഇതേവിമര്‍ശനം മുരളി വിജയും കരുണ്‍ നായരും നേരത്തെ ഉന്നയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!