
ബംഗളൂരു: ബംഗളൂരു എഫ്‌സിക്കെതിരെ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി. സ്ലാവിസ സ്റ്റൊജാനോവിച്ച്, കറേജ് പെകുസണ്‍ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചപ്പോള്‍ ഉദാന്ത് സിങ്, സുനില്‍ ഛേത്രി എന്നിവര്‍ ആതിഥേയരെ ഒപ്പമെത്തിച്ചു.
ആദ്യ പകുതിയില്‍ ആധികാരിക പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. ബംഗളൂരുവിനെ ഞെട്ടിച്ച ആദ്യ രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. 16ാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു സ്റ്റൊജാനോവിച്ചിന്റെ ഗോള്‍.
ബോക്‌സില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് കീന്‍ ലൂയിസിന്റെ കൈയില്‍ തട്ടുകയായിരുന്നു. റഫറി പെനാല്‍റ്റി വിളിച്ചു. കിക്കെടുത്ത സ്റ്റൊജാനോവിച്ചിന് പിഴച്ചില്ല. 40ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ വന്നു. സെമിന്‍ലെന്‍ ദംഗല്‍ നീട്ടിക്കൊടുത്ത പന്ത് ഒരു ലോങ്‌റേഞ്ചിലൂടെ പെകൂസണ്‍ നെറ്റില്‍ പതിപ്പിക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ ബംഗളൂരു മത്സരത്തിലേക്ക് തിരിച്ചെത്തി. 69ാം മിനിറ്റില്‍ ഉദാന്തയിലൂടെ ബംഗളൂരു ഒരു ഗോള്‍ തിരിച്ചടിച്ചു. സുനില്‍ ഛേത്രിയുടെ പാസില്‍ തലവച്ചാണ് ഉദാന്ത ആദ്യ ഗോള്‍ നേടിയത്. 85ാം മിനിറ്റില്‍ രണ്ടാം ഗോള്‍. ഇത്തവണ ഉദാന്ത സഹായിച്ചപ്പോല്‍ ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു. സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് 15 മത്സരങ്ങളില്‍ 11 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നു. 14 മത്സരങ്ങളില്‍ 31 പോയിന്റുള്ള ബംഗളൂരു ഒന്നാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!