
സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗസ് സ്‌കോറായ 246ന് എതിരേ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയിലാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 37 റണ്‍സോടെ പൂജാരയും 27 റണ്‍സോടെ കോലിയുമാണ് ക്രീസില്‍.
വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ആദ്യ ദിവസം അവസാനിപ്പിച്ച ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുക്കെട്ടിന് അധികം മുന്നോട്ട് പോകാനായില്ല. ആദ്യ വിക്കറ്റായി കെ.എല്‍. രാഹുല്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ 37 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. എന്നാല്‍, പകരമെത്തിയ ചേതേശ്വര്‍ പൂജാരയും ശിഖര്‍ ധവാനും ഒത്തൊരുമിച്ചതോടെ അതിവേഗം ഇന്ത്യയെ തകര്‍ക്കാമെന്നുള്ള ഇംഗ്ലീഷ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
അനാവശ്യമായി ഒരു ഷോട്ട് പോലും പായിച്ച് വിക്കറ്റ് തുലയ്ക്കാതിരിക്കനായിരുന്നു ഇരുവരും ശ്രമിച്ചത്. എന്നാല്‍, ബ്രോഡിന്‍റെ ബൗളിംഗിന് മുന്നില്‍ പിഴച്ച ധവാന്‍ 23 റണ്‍സുമായി മടങ്ങി. പക്ഷേ, പൂജാരയ്ക്ക് കൂട്ടായി ക്യാപ്റ്റന്‍ വിരാട് കോലി എത്തിയതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് കൂടുതല്‍ അനുകൂലമായി.
ഇരുവരുടെയും വിക്കറ്റുകള്‍ ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. നേരത്തെ വന്‍ തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ട് പിന്നീട് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഒരുഘട്ടത്തില്‍ സ്‌കോര്‍ 100 പോലും കടക്കുമോ സംശയിക്കേണ്ട നിലയില്‍ നിന്ന് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
78 റണ്‍സെടുത്ത സാം കുറനാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജയപ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 21 നു മുന്നിലാണ്. മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!