
ബാഴ്‌സലോണ: വീണ്ടും ഫുട്‌ബോള്‍ ലോകത്തിന്റെ കൈയടി ഏറ്റുവാങ്ങി ലിയോണല്‍ മെസി. എന്നാല്‍ ഇത്തവണ ഫുട്‌ബോളിലൂടെയല്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെയാണെന്ന് മാത്രം. കുട്ടികളിലെ അര്‍ബുദരോഗ ചികിത്സയ്ക്കുള്ള ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് താരം തുടക്കമിട്ടത്. കുട്ടികളിലെ അര്‍ബുദം തടയുന്നതിനുള്ള അന്താരാഷ്ട്ര ക്യാംപെയ്‌ന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മെസി.
വികാരഭരിതമായിട്ടാണ് മെസി സംസാരിച്ചത്.., ''ഏറെ കാലമായുള്ള സ്വപ്‌നമാണിത്. അതു സാധ്യമായതില്‍ ഏറെ സന്തോഷമുണ്ട്. അര്‍ബുദത്തോട് പൊരുതുന്ന കുട്ടികള്‍ക്ക് കരുത്തു പകരാന്‍ ഈ പദ്ധതി കൊണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. സ്വപ്ന പദ്ധതിക്കൊപ്പം നില്‍ക്കുകയും എനിക്കു സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഏവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.''
യൂറോപ്പിലെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന വിധത്തിലുള്ള ഒരു ആശുപത്രിയാണ് ഒരുങ്ങുന്നത്. 2020 പകുതിയോടു കൂടി പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാവും. പതിനായിരത്തോളം വ്യക്തികളും നൂറിലധികം കമ്പനികളും മെസി ഫൗണ്ടേഷനു തുടക്കം കുറിച്ച മെസിയടക്കമുള്ള മറ്റു ചിലരുമാണ് ഇതിനു വേണ്ട തുക സംഘടിപ്പിക്കുന്നത്. ബാഴ്‌സലോണയും താരത്തിന്റെ പദ്ധതിക്ക് പിന്തുണയും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!