മൊയിന്‍ അലിക്ക് സെഞ്ച്വറി; ഇംഗ്ലണ്ട് നാലിന് 284

By Web DeskFirst Published Dec 16, 2016, 12:12 PM IST
Highlights

ചെന്നൈ: ഇന്ത്യയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാലിന് 284 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ച്വറി നേടിയ മൊയിന്‍ അലിയുടെയും(പുറത്താകാതെ 120) അര്‍ദ്ധസെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും(88) ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചത്. മൊയിന്‍ അലിയുടെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. 203 പന്തില്‍നിന്ന് ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് മൊയിന്‍ അലി സെഞ്ച്വറിയിലെത്തിയത്. ഇന്ത്യയ്‌ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്‌ത്തി. ശേഷിച്ച ഒരു വിക്കറ്റ് ഇഷാന്ത് ശര്‍മ്മയാണ് സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഒരവസരത്തില്‍ രണ്ടിന് 21 എന്ന നിലയില്‍ പതറുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മൊയിന്‍ അലിയും ജോ റൂട്ടും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ചേര്‍ന്ന് 146 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീടെത്തിയ ബെയര്‍സ്റ്റോയെ കൂട്ടുപിടിച്ച് മൊയിന്‍ അലി ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 49 റണ്‍സെടുത്താണ് ബെയര്‍സ്റ്റോ പുറത്തായത്.

അഞ്ചു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ഈ മല്‍സരം ജയിച്ച് അപരാജിത റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആശ്വാസ ജയം തേടിയാണ് ഇംഗ്ലണ്ട് ഈ മല്‍സരത്തിന് ഇറങ്ങിയത്.

click me!