വിവാഹേതര ബന്ധം മുഹമ്മദ് ഷമി തുറന്നു സമ്മതിച്ചു

By Web DeskFirst Published Mar 23, 2018, 7:17 PM IST
Highlights
  • വിവാഹേതര ബന്ധം മുഹമ്മദ് ഷമി തുറന്നു സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്
  • ബിസിസിഐയ്ക്ക് മുന്നിലാണ് ഷമിയുടെ ഏറ്റുപറച്ചില്‍

ദില്ലി: വിവാഹേതര ബന്ധം മുഹമ്മദ് ഷമി തുറന്നു സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്. ബിസിസിഐയ്ക്ക് മുന്നിലാണ് ഷമിയുടെ ഏറ്റുപറച്ചില്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷമിക്കെതിരെ ഭാര്യ ഉയര്‍ത്തിയ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന്  താരത്തെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സെല്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് ഷമിയുടെ തുറന്നുപറച്ചില്‍.

എന്നാല്‍ ചോദ്യം ചെയ്യലില്‍ ആരോപണങ്ങളില്‍ സത്യമില്ലെന്ന് കണ്ട് ഷമിയുമായുള്ള കരാര്‍ ബി.സി.സി.ഐ പുതുക്കുകയായിരുന്നു.  ബി ഗ്രേഡ് കരാറാണ് ഷമിക്ക് നല്‍കിയിരിക്കുന്നത് ഇത് പ്രകാരം ഷമിക്ക് വര്‍ഷം 3 കോടി രൂപ ലഭിക്കും.

ഒത്തുകളിക്കാനായി ഷമി പാകിസ്ഥാനി യുവതിയില്‍ നിന്ന് പണം പറ്റിയെന്നായിരുന്നു ഹസിന്‍ ജഹാന്‍റെ ആരോപണം. ഇംഗ്ലണ്ടിലെ വ്യവസായിക്ക് വേണ്ടിയാണ് പാകിസ്ഥാനി യുവതി ഇടനിലക്കാരി ആയതെന്നും ഭാര്യ ആരോപിക്കുന്നു. ഇതോടൊപ്പം ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ ഭാര്യ കേസ് നല്‍കിയിട്ടുണ്ട്.

ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഷമിയുടെ വാര്‍ഷിക കരാര്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. എന്നാല്‍ താന്‍ ഒത്തുകളിച്ചുവെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റാമെന്ന് ഷമി നേരത്തെ വ്യക്തമാക്കിയിരുന്നു. ഷമിക്കെതിരായ ആരോപണങ്ങളില്‍ കൊല്‍ക്കത്ത പൊലിസിന്‍റെ അന്വേഷണം നടന്നുവരികയാണ്. ഗാര്‍ഹിക പീഡനത്തിന് ഷമിക്കെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

click me!