
ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷം വെറും 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ ഐപിഎല്‍ താരലേലത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 2.6 കോടി രൂപ നല്‍കി സ്വന്തമാക്കിയപ്പോള്‍ അമ്പരന്നത് ക്രിക്കറ്റ് ലോകമായിരുന്നു. ഇഷാന്ത് ശര്‍മയെയും ഇര്‍ഫാന്‍ പത്താനെയും പോലുള്ള പരചിയസമ്പന്നര്‍ പോലും ഐപിഎല്‍ ലേലത്തിലെ മുടക്കാചരക്കുകളായപ്പോഴായിരുന്നു ഇത്രയും തുക നല്‍കി മുഹമ്മദ് സിറാജിനെ സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. ഒന്നുമില്ലായ്മയില്‍ നിന്ന് നേട്ടത്തിന്റെ പടവുകള്‍ ഒന്നൊന്നായി താണ്ടിയ സിറാജ് ഒടുവിലിതാ ഇന്ത്യന്‍ ടീമിലുമെത്തിയിരിക്കുന്നു. ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സിറാജിന്റെ ജീവിതം ഇന്ത്യന്‍ ടീം ലക്ഷ്യം കാണുന്ന ഓരോ ക്രിക്കറ്റര്‍ക്കും മാതൃകയാണ്.
അവിശ്വസനീയമെന്നായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് സിറാജിന്റെ ആദ്യ പ്രതികരണം. ഇതെന്റെ സ്വപ്ന സാഫല്യമാണ്. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സിറാജ് പറഞ്ഞു. കഴിഞ്ഞ രഞ്ജി സീസണില്‍ 41 വിക്കറ്റുമായി ഹൈദരാബിന്റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്നു സിറാജ്. പിന്നാലെ ഐപിഎല്ലിലെത്തി. ഗുജറാത്ത് ലയണ്‍സിനെതിരെ 32 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി കളിയിലെ താരവുമായി.
ആദ്യ പ്രതിഫലം 500 രൂപ; ഐപിഎല്ലില്‍ 2.6 കോടി
500 രൂപയാണ് ക്രിക്കറ്റില്‍ നിന്ന് തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലമെന്ന് സിറാജ് പറയുന്നു. അമ്മാവന്‍ നയിച്ച ടീമില്‍ കളിച്ച ഞാന്‍ 20 റണ്‍സ് വിട്ടുകൊടുത്ത് എതിരാളികളുടെ ഒമ്പതു വിക്കറ്റുകള്‍ എറിഞ്ഞിട്ടതിന് ലഭിച്ച പ്രതിഫലമായിരുന്നു അത്. ടീം ജയിച്ചതില്‍ ഏറെ സന്തോഷിച്ച അമ്മാവനാണ് 500 രൂപ പ്രതിഫലമായി എനിക്ക് നല്‍കിയത്. ഐപിഎല്ലില്‍ അത് 2.6 കോടി രൂപയായത് എനിക്ക് സ്വപ്നംപോലും കാണാന്‍ പറ്റാതിരുന്ന കാര്യമായിരുന്നു. അതിലേക്ക് എന്നെ എത്തിച്ചത് എന്റെ കുടുംബമാണ്.
എല്ലാവരെയുംപോലെ ടെന്നീസ് ബോള്‍ ക്രിക്കറ്റിലാണ് ഞാനും കളി തുടങ്ങിയത്. ബൗളിംഗിന്റെ പാഠങ്ങള്‍ പറഞ്ഞുതരാനൊന്നും ആരുമില്ലായിരുന്നു. എല്ലാം ഞാന്‍ സ്വയം പഠിക്കുകയായിരുന്നു. ആദ്യം ഹൈദരാബാദ് അണ്ടര്‍ 22 ടീമിന്റെ ഭാഗമായി മുഷ്താഖ് അലി, വിജയ് ഹസാരെ ട്രോഫികളിലും പിന്നീട് ഹൈദരാബാദ് രഞ്ജി ടീമിലും കളിച്ചു. ഇപ്പോഴിതാ ഐപിഎല്ലിലും. ഇനി ദേശീയ ടീം അതാണ് എന്റെ ലക്ഷ്യം. ഐപിഎല്ലില്‍ ഡേവിഡ് വാര്‍ണറയെും വിവിഎസ് ലക്ഷ്മണെയും പോലുള്ള താരങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാന്‍ കഴിയുന്നതുതന്നെ വലിയ അനുഭവമാണ്.
ഐപിഎല്ലില്‍ നിന്ന് കിട്ടിയ പണം കൊണ്ട് അച്ഛന്‍ മുഹമ്മദ് ഗൗസിനും അമ്മ ഷബാന ബീഗത്തിനും ഹൈദരാബാദില്‍ നല്ലൊരു വീട് വാങ്ങിക്കണമെന്നതാണ് ആഗ്രഹമെന്നും സിറാജ് നേരത്തെ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!