വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൈ കൊടുക്കാൻ വിസമ്മതിച്ചു. പാകിസ്ഥാൻ ടീമുകളോടുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ 'നോ ഹാൻഡ്ഷേക്ക്' നയത്തിന്റെ തുടർച്ചയായാണ് ഈ സംഭവം. ഈ നയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ഹർമൻപ്രീത് തയ്യാറായില്ല.
ബെര്‍മിംഗ്ഹാം: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ഹൈ വോള്‍ട്ടേജ് മത്സരത്തിന്റെ ടോസ് സമയത്ത് പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് കൈ കൊടുക്കാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ടോസ് നേടിയ ശേഷം ഹര്‍മന്‍പ്രീത്, സനയെ അവഗണിച്ച് നേരെ സംസാരിക്കാന്‍ പോവുകയായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞയുടന്‍ താരം മൈതാനത്തുനിന്ന് മടങ്ങുകയും ചെയ്തു. പാകിസ്ഥാന്‍ ടീമുകളുമായി കൈ കൊടുക്കല്‍ ഒഴിവാക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളുടെ നിലവിലുള്ള 'നോ ഹാന്‍ഡ്ഷേക്ക്' നയത്തിന്റെ തുടര്‍ച്ചയായാണ് ഈ സംഭവം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകള്‍ ഈ നയം ആദ്യമായി പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത് 2025 പുരുഷ ഏഷ്യാ കപ്പ് സമയത്തായിരുന്നു. അതിനുശേഷം റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്, അണ്ടര്‍-19 ഏഷ്യാ കപ്പ്, അണ്ടര്‍-19 ലോകകപ്പ് എന്നിവയുള്‍പ്പെടെ വിവിധ പ്രായപരിധിയിലുള്ള ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ ടീമുകള്‍ പാകിസ്താന്‍ കളിക്കാര്‍ക്ക് കൈ കൊടുക്കുന്നത് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വനിതാ ലോകകപ്പിലും ഹര്‍മന്‍പ്രീത് കൗറും ഫാത്തിമ സനയും തമ്മില്‍ മത്സരം കഴിഞ്ഞുള്ള കൈ കൊടുക്കല്‍ ഉണ്ടായിരുന്നില്ല.
മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഈ നയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഹര്‍മന്‍പ്രീത് തയ്യാറായിരുന്നില്ല. പുറത്തുനിന്നുള്ള ചര്‍ച്ചകളേക്കാള്‍ ടീമിന്റെ ശ്രദ്ധ പൂര്‍ണ്ണമായും മത്സരത്തിലാണെന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി.
മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത റിച്ചാ ഘോഷിനെ കുറിച്ചും ഹര്‍മന്‍പ്രീത് സംസാരിച്ചിരുന്നു... ഹര്‍മന്‍പ്രീത് കൗറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''എനിക്ക് റിച്ചയെ ഓപ്പണറായി കളിപ്പിക്കാന്‍ വലിയ ആഗ്രഹമുണ്ട്. എന്നാല്‍ നിലവില്‍ മിഡില്‍ ഓര്‍ഡറില്‍ താരത്തിന് കൃത്യമായ ഒരു റോളുണ്ട്, അതവര്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ട്. ഇന്ന് റിച്ച കളിച്ച രീതിയില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്.'' ഹര്‍മന്‍പ്രീത് മത്സരശേഷം പറഞ്ഞു.

