
അഹമ്മദാബാദ്: വിരമിച്ചെങ്കിലും ടി10 ലീഗില്‍ തുടരുമെന്ന് മുനാഫ് പട്ടേല്‍. മാത്രമല്ല, പരിശീലകനായി ക്രിക്കറ്റില്‍ തുടരുമന്ന സൂചനയും മുന്‍ മുനാഫ് നല്‍കി. ഇപ്പോഴും ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പറയുന്ന മുനാഫ് തനിക്ക് ക്രിക്കറ്റല്ലാതെ മറ്റൊന്നു അറിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. 2011 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുനാഫ് പട്ടേല്‍ ഇന്നാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
15 വര്‍ഷം നീണ്ട കരിയറാണ് മുനാഫ് നിര്‍ത്തുന്നത്. കൂടെ കളിച്ചുവരില്‍ എം.എസ്. ധോണി മാത്രമേ ഇപ്പോള്‍ തുടരുന്നുള്ളുവെന്നും ഏറെ സന്തോഷത്തോടെയാണ് വിരമിക്കുന്നതെന്നും മുനാഫ് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... പ്രത്യേകിച്ച് പുതിയ കാരണങ്ങളൊന്നുമില്ല വിരമിക്കല്‍ പ്രഖ്യാപിക്കാന്‍. പ്രായമായെന്ന തോന്നല്‍ വന്നു തുടങ്ങി. പഴയതുപോലെ ശാരീരികക്ഷമതയില്ല. ചെറുപ്പക്കാര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു. അവരുടെ അവസരം നഷ്ടപ്പെടുത്തി തുടരുന്നതില്‍ ശരികേടുണ്ടെന്ന് തോന്നുന്നു. അതിനേക്കാളുപരിയായി ക്രിക്കറ്റില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളോ പ്രചോദനങ്ങളോ ഇല്ല. 2011ലെ ലോകകപ്പ് നേടിയ ടീമിലെ അംഗത്വത്തേക്കാള്‍ വലുതായി ഇനിയൊന്നും സംഭവിക്കാനില്ല' വിരമിക്കല്‍ സന്ദേശത്തില്‍ മുനാഫ് പറയുന്നു.
ഗുജറാത്തിലെ ബരൂചി ജില്ലയിലെ ഇഖാര്‍ ഗ്രാമത്തില്‍ ജനിച്ച മുനാഫിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുകയെന്നതു തന്നെ വലിയ സ്വപ്നമായിരുന്നു. സ്ഥിരോത്സാഹവും കഠിനാധ്വാനവും കൊണ്ട് ഉയരങ്ങള്‍ കീഴടക്കുമ്പോഴും അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മുനാഫ് പട്ടേല്‍. ക്രിക്കറ്റില്‍ വന്നില്ലായിരുന്നെങ്കില്‍ നാട്ടുകാരെ പോലെ ആഫ്രിക്കയിലോ മറ്റോ പണിക്കുപോകുന്ന ടൈല്‍സ് തൊഴിലാളിയാകുമായിരുന്നു താനെന്നാണ് മുനാഫ് തന്നെ ഒരിക്കല്‍ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!