
ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടി. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 282 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 27 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്ന ആദ്യ ഐസിസി കിരീടമാണിത്. 136 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തെംബ ബാവൂമയുടെ (66) ഇന്നിംഗ്‌സ് നിര്‍ണായകമായി. മത്സരത്തിലൊന്നാകെ കഗിസോ റബാദ ഒമ്പത് വിക്കറ്റ് വീഴ്ത്തി.
ലോര്‍ഡ്‌സില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിക്കുന്നത്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിനൊപ്പം രണ്ടാം സ്ഥാനം പങ്കിടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരെ 342 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച വെസ്റ്റ് ഇന്‍ഡീസാണ് ഒന്നാം സ്ഥാനത്ത്. ഇന്ന് ദക്ഷിണാഫ്രിക്കയും 2004ല്‍ ഇംഗ്ലണ്ടും പിന്തുടര്‍ന്ന് ജയിച്ചത് 282 റണ്‍സ്. 2022ല്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് 277 റണ്‍സിന് ജയിച്ചത് മൂന്നാമതായി. 1965ല്‍ കിവീസിനെതിരെ തന്നെ ഇംഗ്ലണ്ട് 216 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതും പട്ടികയിലുണ്ട്. ഇത് ആറാം തവണയാണ് ദക്ഷിണാഫ്രിക്ക 205ല്‍ അധികം സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ മാത്രം നാലാം തവണയും.
രണ്ടിന് 213 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം ബാറ്റിംഗിനെത്തിയത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ മാത്രം കൂട്ടിചേര്‍ത്ത ബാവൂമ നേരത്തെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാരിക്ക് ക്യാച്ച്. പിന്നാലെ എത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ (8) മിച്ചല്‍ സ്റ്റാര്‍ക്കും മടക്കി. വിജയത്തിനരികെ മാര്‍ക്രം വീണെങ്കിലും ഡേവിഡ് ബെഡിംഗ്ഹാം (21) - കെയ്ല്‍ വെറെയ്‌നെ (4) സഖ്യം ദക്ഷിണാഫ്രിക്കയെവിജയത്തിലേക്ക് നയിച്ചു. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മാര്‍ക്രമിന്റെ ഇന്നിംഗ്‌സ്. റ്യാന്‍ റിക്കിള്‍ട്ടണ്‍ (6), വിയാന്‍ മള്‍ഡര്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരത്തെ നഷ്ടമായത്. രണ്ട് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു.
നേരത്തെ, ലോര്‍ഡ്‌സില്‍ മൂന്നാം ദിനം ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 207ന് അവസാനിക്കുകയായിരുന്നു. 58 റണ്‍സുമായി പുറത്താവാതെ നിന്ന മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിനെ ഭേദപ്പെട്ട ലീഡിലേക്ക് നയിച്ചത്. അലക്‌സ് ക്യാരി (43) മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലും ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 212 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക 138ന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!