
പാരീസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് നെയ്മറുടെ ട്വീറ്റ്. പിഎസ്ജിയുടെ പുതിയ കിറ്റ് പുറത്തിറക്കിയതിനുശേഷ് നെയ്മറിട്ട ട്വീറ്റിന് പല അര്‍ത്ഥങ്ങളുണ്ടെന്നാണ് ഫുട്ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍. പുതിയ ജേഴ്സി അണിയുന്നതില്‍ സന്തോഷം, നിങ്ങളെ ഇനിയും സന്തോഷിപ്പിക്കുമെന്നായിരുന്നു നെയ്മറുടെ ട്വീറ്റ്. പിഎസ്ജി ജേഴ്സിയിലാണ് നെയ്മറുടെ ട്വീറ്റെങ്കിലും വരികള്‍ക്കിടയില്‍ നെയ്മര്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് റയലിന്റെ പുതിയ ജേഴ്സി അണിയുന്നതിനെക്കുറിച്ചുതന്നെയാണെന്നാണ് വിലയിരുത്തല്‍.
നെയ്മര്‍ റയലിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ അതിനു നിറം പകര്‍ന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ കഴിഞ്ഞ ദിവസം പറഞ്ഞവാക്കുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.നെയ്മര്‍ക്കും റൊണാള്‍ഡോക്കും റയലില്‍ ഒരുമിച്ചു കളിക്കാനാകുമെന്നായിരുന്നു സിദാന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. റയലിലെ ആരും തന്നോടിക്കാര്യം സംസാരിച്ചിട്ടില്ലെന്നും നെയ്മറോട് താനിക്കാര്യം ഇതുവരെ ചോദിച്ചിട്ടില്ലെന്നും സിദാന്‍ പറഞ്ഞിരുന്നു. നെയ്മര്‍ക്കായി റയല്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും സിദാന്‍ വ്യക്തമാക്കി. എന്നാല്‍ മികച്ച താരങ്ങള്‍ ഒരുമിച്ചു കളിക്കണമെന്നും നെയ്മര്‍ക്കും റൊണാള്‍ഡോക്കും റയലില്‍ ഒരുമിച്ചു കളിക്കാനാകുമെന്നും റയല്‍ പരിശീലകന്‍ പറഞ്ഞു.
ഒരേ പൊസിഷനില്‍ കളിക്കുന്ന താരങ്ങളായതു കൊണ്ട് നെയ്മറുടെ വരവ് റൊണാള്‍ഡോക്ക് പുറത്തേക്കുള്ള വഴി തുറക്കുമോയെന്ന് ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും ഒരുമിച്ചു നിന്നു തന്നെ റയലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് റയല്‍ പരിശീലകന്റെ അഭിപ്രായം. നേരത്തെ തന്നെ നിരവധി റയല്‍ താരങ്ങള്‍ നെയ്മറെ റയലിലേക്കു ക്ഷണിച്ചിരുന്നു. പരിക്കു പറ്റി ബ്രസീലിലായിരുന്ന സമയത്ത് നെയ്മര്‍ രണ്ടു തവണ റയല്‍ മാഡ്രിഡ് ഏജന്റിനെ സന്ദര്‍ശിച്ചുവെന്നു വാര്‍ത്തകളുണ്ട്. മാത്രമല്ല, പിഎസ്ജി സഹതാരങ്ങളോട് തനിക്ക് ടീം വിടണമെന്ന് നെയ്മര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പിനു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നാണ് നെയ്മര്‍ പറഞ്ഞത്. പിഎസ്ജിക്കായി കളിച്ച 30 മത്സരങ്ങളില്‍ 28 ഗോളുകളാണ് നെയ്മറുടെ സമ്പാദ്യം. ബാഴ്സലോണയിലായിരുന്ന നെയ്മര്‍ മെസിയുടെ നിഴലില്‍ നിന്ന് മാറാന്‍ കൂടിയാണ് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് പിഎസ്ജിയിലേക്ക് പോയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!