
ദില്ലി: ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് കൂട്ടയിടിയാണ്. മുരളി വിജയ്, ശീഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, കൗമാര താരം പൃഥ്വി ഷാ എന്നിവരാണ് ഈ സ്ഥാനത്തേക്ക് കടുത്ത മത്സരവുമായി രംഗത്തുള്ളത്. ഇംഗ്ലണ്ടില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന പൃഥ്വി ഷാ ഒഴികെയുള്ള മൂന്നുപേരും മെച്ചപ്പെട്ട പ്രകടനമല്ല ഇതുവരെ പുറത്തെടുത്തത്. ആദ്യ മൂന്ന് ടെസ്റ്റിനുശേഷം മോശം പ്രകടനത്തിന്റെ പേരില്‍ മുരളി വിജയ്‌യെ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തു. അഞ്ചാം ടെസ്റ്റില്‍ പൃഥ്വി ഷാക്ക് അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും രാഹുലിനെയും ധവാനെയും തന്നെ ഓപ്പണറാക്കി നിലനിര്‍ത്തി.
എന്നാല്‍ ടെസ്റ്റില്‍ രാുലോ ധവാനോ മാറുകയാണെങ്കില്‍ ഇന്ത്യയുടെ ഓപ്പണറാവേണ്ടത് പൃഥ്വി ഷാ അല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഓപ്പണറുമായിരുന്ന വീരേന്ദര്‍ സെവാഗ് പറയുന്നത്. പകരം സെവാഗ് നിര്‍ദേശിക്കുന്നതോ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായ രോഹിത് ശര്‍മയെയും. രോഹിത്തിനെ ടെസ്റ്റില്‍ ഓപ്പണറാക്കി പരീക്ഷിക്കണമെന്നാണ് സെവാഗിന്റെ നിര്‍ദേശം. രോഹിത് ഓപ്പണിംഗ് സ്ഥാനത്ത് പരാജയ്പപെടുകയാണെങ്കില്‍ മാത്രം കൗമാരതാരം പൃഥ്വി ഷായെ ഓപ്പണറായി പരിഗണിച്ചാല്‍ മതിയെന്നും സെവാഗ് പറയുന്നു.
പൃഥ്വി ഷായെ മൂന്നാം ഓപ്പണറാക്കി ടീമില്‍ നിലനിര്‍ത്തുകയാണ് ഉചിതമെന്നും സെവാഗ് പറഞ്ഞു. പൃഥ്വി ഷായെ ടീമില്‍ നിലനിര്‍ത്തുന്നതിലൂടെ മുതിര്‍ന്ന താരങ്ങളുടെ പരിചയസമ്പത്ത് യുവതാരത്തിന് പകര്‍ന്നുനല്‍കാനാവുമെന്നും സെവാഗ് പറഞ്ഞു. കരിയറില്‍ ഇതുവരെ 25 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള രോഹിത് എല്ലാത്തവണയും മധ്യനിരയിലാണ് ബാറ്റിംഗിനിറങ്ങിയത്. ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ചുറി നേടിയ രോഹിത് പക്ഷെ അടുത്ത 23 ടെസ്റ്റില്ഡ ഒരു തവണ മാത്രമാണ് മൂന്നക്കം കടന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിച്ച രോഹിത്തിനെ അഫ്ഗാനെതിരെയും ഇംഗ്ലണ്ടിനെതിരയുമുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഏകദിനത്തില്‍ ഓപ്പണറായി തിളങ്ങുന്ന രോഹിത്തിന്റെ പേരില്‍ രണ്ട് ഏകദിന ഡബിള്‍ സെഞ്ചുറികളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!