
കൊളംബോ: ഒരുകാലത്ത് ഏതൊരു ക്രിക്കറ്റ് ടീമിന്റേയും പേടിസ്വപ്‌നമായിരുന്നു ശ്രീലങ്ക. അരവിന്ദ ഡി സില്‍വ, റോഷന്‍ മഹാനമ, അര്‍ജുന രണതുംഗ, സനത് ജയസൂര്യ... എന്നിങ്ങനെ പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ എതിര്‍ടീമിന്റെ മുട്ട് വിറയ്ക്കും. അവര്‍ക്കിടയില്‍ മികച്ച ക്യാപ്റ്റന്മാരും ഉണ്ടായിട്ടുണ്ട്. രണതുംഗയും മര്‍വന്‍ അട്ടപ്പട്ടുവും മഹേല ജയവര്‍ധനേയുമെല്ലാം ക്യാപ്റ്റന്‍ എന്ന പേരിനോട് നീതി പുലര്‍ത്തിയവരാണ് എന്നാലിന്ന് ഒരു ക്യാപ്റ്റന് വേണ്ടി പരക്കം പായുകയാണ് ലങ്കന്‍ ക്രിക്കറ്റ്. ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഇടയ്ക്കിടെ എയ്ഞ്ചലോ മാത്യുസും ദിനേശ് ചാണ്ഡിമലും അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറും. അവസാനമായി ഏഷ്യാ കപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതോടെ മാത്യൂസിന് ഒരിക്കല്‍കൂടി ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായി. എന്നാലിത് താരത്തിന് ഒട്ടും ബോധിച്ചില്ല.
പിന്നാലെ താരത്തിന്റെ വാക്കുകളെത്തി, ലങ്കന്‍ ടീമിന്റെ നല്ലതിനാണെങ്കില്‍ ഏകദിന- ട്വന്റി20 ടീമില്‍ നിന്ന് വിരമിക്കാന്‍ തയ്യാറാണെന്ന് മാത്യൂസ് ബോര്‍ഡിനയച്ച കത്തില്‍ പറഞ്ഞു. നായകനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് മാത്യൂസ് പ്രസ്താവന ഇറക്കിയത്. കത്തിലുള്ളത് ഇങ്ങനെ...
നായകന്റെ മാത്രം പിഴവ് കൊണ്ടാണ് മത്സരം തോറ്റതെന്ന നിലപാടിനോട് ഞാന്‍ യോജിക്കുന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറാണെങ്കിലും ഞാന്‍ ചതിക്കപ്പെട്ടതായാണ് കരുതുന്നത്. എല്ലാ കുറ്റവും എന്റെ മാത്രം തലയിലാവുകയായിരുന്നു. നിങ്ങള്‍ക്കറിയാം എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പരിശീലകനും സെലക്ടര്‍മാരും ചേര്‍ന്നാണ്. എങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള സെലക്ടര്‍മാരുടെയും പരിശീലകന്റെയും നിര്‍ദ്ദേശം ഞാന്‍ അംഗീകരിക്കുന്നു. മാത്യൂസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!