ദുബായ് ടെസ്റ്റ്: യാസിര്‍ ഷാ വീണ്ടും കൊടുങ്കാറ്റായി; പാക്കിസ്ഥാന്‍ കിവീസിനെ തകര്‍ത്തു

By Web TeamFirst Published Nov 27, 2018, 5:37 PM IST
Highlights
  • പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തോല്‍വി. ദുബായില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്‌സിനും 16 റണ്‍സിനുമാണ് സന്ദര്‍ശകര്‍ പരാജയപ്പെട്ടത്. ഒന്നാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് 312ന് എല്ലാവരും പുറത്തായി.

ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് തോല്‍വി. ദുബായില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്‌സിനും 16 റണ്‍സിനുമാണ് സന്ദര്‍ശകര്‍ പരാജയപ്പെട്ടത്. ഒന്നാം ഇന്നിങ്‌സില്‍ ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് 312ന് എല്ലാവരും പുറത്തായി. 82 റണ്‍സ് നേടിയ റോസ് ടെയ്‌ലറാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നേടിയ പാക് സ്പിന്നിര്‍ യാസിര്‍ ഷാ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടി. ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 90 റണ്‍സിന് പുറത്തായിരുന്നു. സ്‌കോര്‍: പാക്കിസ്ഥാന്‍ 418/5 ഡിക്ലയേര്‍ഡ്, ന്യൂസിലന്‍ഡ് 90 & 312.

രണ്ടിന് 131 എന്ന നിലയിലാണ് ന്യൂസിലന്‍ഡ് നാലാം ദിനം ആരംഭിച്ചത്. 50 റണ്‍സ് നേടിയ ടോം ലാഥത്തെ (50) ആദ്യം പുറത്താക്കി ഹസന്‍ അലി പാക്കിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ എത്തിയത് ഹെന്റി നിക്കോള്‍സ്. ടെയ്‌ലറും (82), നിക്കോള്‍സും (77) ചെറുത്തു നിന്നു. ഇരുവരും 109 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ടെയ്‌ലര്‍ പുറത്തായതോടെ കിവീസ് തകര്‍ന്നു. പിന്നീടെത്തിയ വാറ്റ്‌ലിങ് (27), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (14), ഇഷ് സോധി (4), നീല്‍ വാഗ്നര്‍ (10), ട്രന്‍ഡ് ബൗള്‍ട്ട് (0) എന്നിവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. നിക്കോള്‍സിനെ ഹസന്‍ അലി വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. 

ടെസ്റ്റില്‍ ഒന്നാകെ 14 വിക്കറ്റുകളാണ് യാസിര്‍ ഷാ വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ തകര്‍ച്ചയ്ക്കും കാരണമായത് യാസിര്‍ ഷായുടെ ബൗളിങ്ങായിരുന്നു. ഷാ തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. മൂന്ന് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. നിര്‍ണായകമായ അവസാന ടെസ്റ്റ് ഡിസംബര്‍ മൂന്നിന് ആരംഭിക്കും.

click me!