
ദില്ലി: റിയോയിൽ ഒളിമ്പിക് സ്വർണം തട്ടിത്തെറിപ്പിച്ച കരോളിന മാരിനോട് മധുരപ്രതികാരം തീർത്ത് ഇന്ത്യയുടെ സൂപ്പർ സിന്ധു. ബാഡ്മിന്റൺ പ്രേമികളുടെ സ്വപ്ന ഫൈനലിൽ ഒന്നാം സീഡ് മാരിനെ അട്ടിമറിച്ച് പി.വി സിന്ധു ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് കരസ്ഥമാക്കി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധു സ്പാനിഷ് താരം മാരിനെ തോല്‍പ്പിച്ചത്. സ്കോർ: 21-19, 21-16.
പക വീട്ടാനുള്ളതാണെന്ന് സിന്ധു വിശ്വസിക്കുന്നുണ്ടോ? എന്നു തോന്നിപ്പോവും ഇന്ത്യയിലെത്തിയ മാരിനെ അവർ കൈകാര്യം ചെയ്തവിധം. റിയോയിലെ ആ സ്വപ്ന ഫൈനൽ ഓർമയുണ്ടോ? ഒളിമ്പിക്സ് ഫൈനലിൽ ആദ്യ സെറ്റ് 21-19 ന് മാരിനാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ സിന്ധു (12-21) തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റിൽ അവർ സിന്ധുവിനെ 15-21 ന് വീഴ്ത്തി.
ഇതാ, ഡൽഹിയിലെത്തിയ മാരിനെ ആദ്യ സെറ്റിൽ സിന്ധു പരാജയപ്പെടുത്തിയത് റിയോയിലെ അതേ സ്കോറിൽ. കട്ടയ്ക്കുകട്ട രണ്ടുപേരും പിടിച്ചെങ്കിലും ഡൽഹിയിലെ ഗാലറികളുടെ ആർപ്പുവിളികൾ സിന്ധുവിനു ഊർജപ്രവാഹമായി. സ്കോർ: 21-19. ആദ്യ സെറ്റ് നഷ്ടപ്പെട്ട മാരിന് തിരിച്ചുവരാന്‍ അവസരം കിട്ടിയില്ല. അനായാസം കയറിപ്പോയ സിന്ധു 21-16 ന് സെറ്റും കിരീടവും സ്വന്തമാക്കി
നേരത്തെ സെമിയില്‍ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്. സ്കോര്‍ 21-18, 14-21, 21-14. ഇന്ത്യയുടെതന്നെ സൈന നെഹ്വാളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!