രഞ്ജി ട്രോഫി: ഡല്‍ഹിക്കെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി കേരളം

By Web TeamFirst Published Dec 14, 2018, 5:40 PM IST
Highlights

77 റണ്‍സ് സീതമെടുത്ത പി. രാഹുലും വിനൂപ് മനോഹരനുമാണ് കേരളത്തിന്റെ ടോസ് സ്‌കോറര്‍മാര്‍. ദില്ലിക്കായി ശിവം ശര്‍മ നാല് വിക്കറ്റെടുത്തു. 

തിരുവനന്തപുരം: ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫിയില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം കേരളം മികച്ച സ്‌കോറിലേക്ക്. തുമ്പയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കേരളം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തിട്ടുണ്ട്. 68 റണ്‍സുമായി ജലജ് സക്സേനയാണ് ക്രീസില്‍. 77 റണ്‍സ് സീതമെടുത്ത പി. രാഹുലും വിനൂപ് മനോഹരനുമാണ് കേരളത്തിന്റെ ടോസ് സ്‌കോറര്‍മാര്‍. ദില്ലിക്കായി ശിവം ശര്‍മ നാല് വിക്കറ്റെടുത്തു.  വിനൂപിന്റെ വിക്കറ്റ് നഷ്ടമായതോടെ ആദ്യ ദിനത്തിലെ കളി അവസാനിപ്പിക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ വിനൂപ്-ജലജ് സക്സേന സഖ്യം കൂട്ടിച്ചേര്‍ത്ത് 136 റണ്‍സാണ് കേരളത്തിന് കരുത്തായത്.

നേരത്തെ വി.എ ജഗദീഷ് (0), വത്സന്‍ ഗോവിന്ദ് (4), സഞ്ജു സാംസണ്‍ (24), സച്ചിന്‍ ബേബി (0), വിഷ്ണു വിനോദ് (23) എന്നിവര്‍ നിരാശപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ റണ്‍സൊന്നുമെടുക്കാത്ത ജഗദീഷിനെ ആകാശ് സുദന്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടര്‍ 19 ക്യാപ്റ്റന്‍ വത്സന്‍ ഗോവിന്ദി (4)നെ വികാസ് മിശ്ര പുറത്താക്കി. വിക്കറ്റ് കീപ്പര്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് വത്സന്‍ പുറത്തായത്. അണ്ടര്‍ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ കേരള ടീമിലെത്തിച്ചത്. എന്നാല്‍ ബാറ്റ് കൊണ്ട് യുവതാരത്തിന് തിളങ്ങാനായില്ല.

പിന്നാലെ എത്തിയ സഞ്ജു സാംസണ്‍, രാഹുലുമൊത്തുളള കൂട്ടുക്കെട്ട് കേരളത്തെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും, സഞ്ജു ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 24 റണ്‍സെടുത്ത സഞ്ജു ശിവം ശര്‍മയുടെ പന്തില്‍ ദ്രുവ് ഷോറെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 61 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. അതേ ഓവറില്‍ തന്നെ സച്ചിന്‍ ബേബിയേയും മടക്കി അയച്ച് ശിവം ശര്‍മ കേരളത്തിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

വിഷ്ണു വിനോദ്(24) നന്നായി തുടങ്ങിയെങ്കിലും ശിവാങ്ക് വഷിസ്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. രാഹുലിനെ ശിവം ബൗള്‍ഡാക്കുകയും ചെയ്തതോടെ കേരളം 155/6 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയെങ്കിലും സക്സേന-വിനൂപ് സഖ്യം കേരളത്തെ കരകയറ്റുകയായിരുന്നു. തമിഴ്‌നാടിനെതിരെ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. കെ.ബി. അരുണ്‍ കാര്‍ത്തിക്, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ പുറത്തുപോയപ്പോള്‍ വത്സന്‍ ഗോവിന്ദ്, വിനൂപ് എന്നിവര്‍ ടീമിലെത്തി.

click me!