രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ച 14കാരന്‍ വൈഭവ് സൂര്യവംശിയെക്കുറിച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഓര്‍ക്കുന്നു. അരങ്ങേറ്റത്തിന് മുമ്പ് രാഹുല്‍ ദ്രാവിഡുമായുള്ള സംഭാഷണത്തില്‍, ആദ്യ പന്ത് കിട്ടിയാല്‍ അടിച്ചുപറത്തുമെന്ന വൈഭവിന്‍റെ ആത്മവിശ്വാസത്തെക്കുറിച്ചാണ് സഞ്ജു വെളിപ്പെടുത്തുന്നത്.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025ല്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ച 14കാരന്‍ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലൂടെ, 14 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോള്‍ ഐപിഎല്ലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം വൈഭവ് സ്വന്തമാക്കിയിരുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന നമന്‍ അവാര്‍ഡ്സ് ചടങ്ങിലാണ് വൈഭവും രാഹുല്‍ ദ്രാവിഡും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് സഞ്ജു മനസ്സ് തുറന്നത്.

മത്സരത്തിന് മുന്നോടിയായി വൈഭവിനെ ഉപദേശിക്കാനായി രാഹുല്‍ ദ്രാവിഡ് വിളിച്ചപ്പോഴുള്ള അനുഭവം സഞ്ജു വിവരിക്കുന്നു... ''രാഹുല്‍ സര്‍ എന്നെ മുറിയിലേക്ക് വിളിച്ചിട്ട് പറഞ്ഞു, 'സഞ്ജു, നമുക്ക് അവനോട് സംസാരിക്കണം. അവന്‍ വളരെ ചെറിയ കുട്ടിയാണ്, എങ്ങനെ കളിക്കണം എന്ന് നമ്മള്‍ അവന് പറഞ്ഞു കൊടുക്കണം'. തുടര്‍ന്ന് ദ്രാവിഡ് വൈഭവിനോട് ചോദിച്ചു, 'വൈഭവ്, എന്താണ് നിന്റെ പ്ലാന്‍?' 'ഒന്നുമില്ല സര്‍, ഞാന്‍ എന്റെ കളി കളിക്കും' എന്നായിരുന്നു അവന്റെ മറുപടി.'' സഞ്ജു പറഞ്ഞു.

ഗെയിം പ്ലാനിനെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോള്‍... ''ആദ്യ പന്ത് എന്റെ സോണില്‍ കിട്ടിയാല്‍ ഞാന്‍ അത് അടിച്ചു പറത്തും.'' എന്ന് വൈഭവ് നിസ്സാരമായി മറുപടി നല്‍കിയെന്ന് സഞ്ജു പറഞ്ഞു. ഒരു വീഡിയോ ഗെയിം കളിക്കുന്ന അതേ ലാഘവത്തോടെയാണ് വൈഭവ് ക്രിക്കറ്റിനെ സമീപിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ 2025-ലെ തകര്‍പ്പന്‍ പ്രകടനം

13-ാം വയസ്സില്‍ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ലേലത്തില്‍ എടുത്തത്. ആദ്യ മത്സരത്തില്‍ ഷാര്‍ദുല്‍ താക്കൂറിനെ സിക്സറിന് തൂക്കിയാണ് വൈഭവ് വരവറിയിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ വെറും 38 പന്തില്‍ നിന്ന് വൈഭവ് 101 റണ്‍സ് നേടി. ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇതോടെ വൈഭവിന് സ്വന്തമായി. ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയുമാണിത്.

2025 സീസണില്‍ കളിച്ച 7 മത്സരങ്ങളില്‍ നിന്നായി 206.55 സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ശരാശരി 36 റണ്‍സ്. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രതീക്ഷയുള്ള യുവതാരമായി മാറിയിരിക്കുകയാണ് ഈ ഇടംകൈയ്യന്‍ ബാറ്റര്‍. കഴിഞ്ഞ ഡിസംബറിലെ ലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ 13 താരങ്ങളില്‍ ഒരാളായിരുന്നു വൈഭവ്.

YouTube video player