
തിരുവനന്തപുരം: അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഡിസിഷന്‍ റിവ്യു സിസ്റ്റത്തിന്(ഡിആര്‍എസ്) ധോണി റിവ്യു സിസ്റ്റം എന്ന് ആരാധകര്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഡിആര്‍എസ് തീരുമാനങ്ങളില്‍ ധോണിയുടെ കൃത്യത ആയിരുന്നു ഇതിന് കാരണം. ഡിആര്‍എസ് എടുക്കേണ്ടിവരുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി എപ്പോഴും ധോണിയുടെ സഹായം തേടാറുമുണ്ട്.
എന്നാല്‍ കാര്യവട്ടം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് പ്രതീക്ഷയായ ഹെറ്റ്മെയറെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജഡേജയുടെ അപ്പീല്‍ അമ്പയര്‍ നിരസിച്ചപ്പോള്‍ അത് റിവ്യു ചെയ്യണോ എന്ന കാര്യത്തില്‍ ധോണിക്കും ഉറപ്പുണ്ടായിരുന്നില്ല. പന്ത് ലൈനിലാണോ പിച്ച് ചെയ്തതെന്ന് ഉറപ്പില്ലെന്നായിരുന്നു ധോണിയുടെ പ്രതികരണം. ഒടുവില്‍ ജഡേജയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിരാട് കോലി ഡീആര്‍എസിന് പോയി.
ലൈനില്‍ പിച്ച് ചെയ്ത പന്ത് ഹെറ്റ്മെയറുടെ മിഡില്‍ സ്റ്റംപിളക്കുമെന്ന് റിവ്യുവില്‍ വ്യക്തമാവുകയും ഫീല്‍ഡ് അമ്പയര്‍ തീരുമാനം തിരുത്തി ഔട്ട് വിധിക്കുകയും ചെയ്തു. ധോണിയയെും മറികടന്ന് ഡിആര്‍എസിനായി വാദിച്ച ജഡേജയും തീരുമാനം ശരിയാണെന്ന് തെളിഞ്ഞതോടെ ഇന്ത്യന്‍ താരങ്ങളുടെ മുഖത്തും ചിരി പടര്‍ന്നു. അത് ശരിക്കും ആസ്വദിച്ചതാകട്ടെ ധോണിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!