ഒരിക്കൽ ഒരു സീനിയർ ടീമിന്റെ കളി സ്റ്റാൻഡ്‌സിലിരുന്ന് കാണാൻ വേണ്ടി സുപ്രധാനമായൊരു പരിശീലന മത്സരം മിസ്സാക്കിയ സച്ചിന് അച്‌രേക്കർ കരണം പുകച്ചൊരു അടിയാണ് കൊടുത്തത്.
നമ്മുടെ നാട്ടിൽ ഒരുപാട് ക്രിക്കറ്റ് പരിശീലകരുണ്ട്. അവരിൽ ഒരാളാണ് രമാകാന്ത് അച്‌രേക്കറും. എന്നാൽ സച്ചിൻ ടെണ്ടുൽക്കറെയും വിനോദ് കാംബ്ലിയെയും പ്രവീൺ ആംറെയെയും പോലുള്ള പ്രതിഭാശാലികളെ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച അദ്ദേഹത്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന ഒന്നുണ്ട്, സാമ്പത്തിക പരിഗണനകൾക്കപ്പുറം അപൂർവമായ പ്രതിഭകളെ തിരഞ്ഞു പിടിക്കുന്നതിൽ അദ്ദേഹത്തിനുള്ള സിദ്ധി.
തന്റെ എൺപത്തി ഏഴാം വയസ്സിൽ മരണത്തിനു കീഴടങ്ങിയ അച്‌രേക്കർ, മുംബൈയിൽ ആസാദ് മൈദാൻ പോലുള്ള ശരാശരി ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ കളി മോഹങ്ങളുമായെത്തുന്ന പാവപ്പെട്ട കുട്ടികൾക്ക് പ്രതീക്ഷകളും ഒരു ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാനുള്ള ക്രിക്കറ്റ് പാഠങ്ങളും പകർന്നുകൊടുക്കുന്ന, ക്‌ളാസ്സിക് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ദ്രോണാചാര്യന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണികളിലൊന്നായിരുന്നു.
ഒരിക്കൽ ഒരു സീനിയർ ടീമിന്റെ കളി സ്റ്റാൻഡ്‌സിലിരുന്ന് കാണാൻ വേണ്ടി സുപ്രധാനമായൊരു പരിശീലന മത്സരം മിസ്സാക്കിയ സച്ചിന് അച്‌രേക്കർ കരണം പുകച്ചൊരു അടിയാണ് കൊടുത്തത്. " നീ സ്റ്റാൻഡ്‌സിലിരുന്ന് കളി കാണേണ്ടവനല്ല, നിന്റെ പ്രകടനം കാണാൻ ആളുകൾ സ്റേഡിയങ്ങൾ നിറയ്ക്കുകയാണ് വേണ്ടത്.." എന്ന് അന്ന് അച്‌രേക്കർ സച്ചിനോട് പറഞ്ഞു. ഇങ്ങനെ അന്ന് അച്‌രേക്കറിന്റെ കീഴിൽ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച് പിന്നീട് അറിയപ്പെടുന്ന താരങ്ങളായ എല്ലാവർക്കും ഇതുപോലെ പല പല 'അച്‌രേക്കർ കഥകളും' സ്വന്തമായുണ്ടാവും. ചില്ലറക്കാരൊന്നുമല്ല ശിവാജി പാർക്കിൽ നിന്നും അച്‌രേക്കർ കണ്ടെടുത്ത മാണിക്യങ്ങൾ. ചന്ദ്രകാന്ത്പണ്ഡിറ്റ്, അമോൽ മജുൻദാർ, അജിത് അഗാർക്കർ, ലാൽചന്ദ് രാജ്പുത് അങ്ങനെ പലരും അദ്ദേഹത്തിന്റെ ശിഷ്യരായുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നാണ് സച്ചിനെന്ന ബാലൻ അക്കാലത്ത് മുംബൈയിലെ പല സ്റേഡിയങ്ങളിലും ഓടിനടന്ന് കളിച്ച് റൺസടിച്ചുകൂട്ടിയത്.
സച്ചിന് അദ്ദേഹം ആഗ്രഹിച്ച ആ 'വെൽ പ്ലെയ്‌ഡ് ' കിട്ടാനുള്ള ഭാഗ്യമുണ്ടായില്ല. അച്‌രേക്കർ വിടവാങ്ങിയപ്പോൾ അദ്ദേഹത്തിന് പ്രണാമമർപ്പിക്കാനെത്തിയ സച്ചിൻ അദ്ദേഹത്തിന് അന്ത്യചുംബനം അർപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു "വെൽ പ്ലെയ്‌ഡ് സർ.. സ്വർഗ്ഗത്തിലും അങ്ങ് കോച്ചിങ്ങ് തുടരൂ.. "
Courtesy : Deccan Herald