
ബംഗലൂരു: കര്‍ണാടകയ്ക്കെതിരായ രഞ്ജി സെമിഫൈനലില്‍ രണ്ട് ഇന്നിംഗ്സിലും ക്യാച്ചിലൂടെ പുറത്തായിട്ടും അമ്പയര്‍ ഔട്ട് വിധിക്കാത്തതിനാല്‍ ക്രീസ് വിടാതിരുന്ന ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ പ്രതിരോധിച്ച് സൗരാഷ്ട്ര ടീം. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ രോനിത് മോറെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. 45 റണ്‍സെടുത്താണ് പൂജാര പൂറത്തായത്. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 34ല്‍ നില്‍ക്കെ വിനയ് കുമാറിന്റെ പന്തില്‍ വിക്കറ്റ് പൂജാര കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയപ്പോഴും അമ്പയര്‍ സയ്യിദ് ഖാലിദ് അത് കാണുകയോ ഔട്ട് വിധിക്കുകയോ ചെയ്തില്ല.
അപരാജിത സെഞ്ചുറി നേടിയ പൂജാര ഷെല്‍ഡണ്‍ ജാക്സണുമൊപ്പം സൗരാഷ്ട്രയെ ഫൈനലിലേക്ക് നയിക്കുകയും ചെയ്തു. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ കാണികള്‍ പൂജാരക്കുനേരെ കൂവുകയും ചതിയനെന്ന് ഉറക്കെ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔട്ടാണെന്ന് അറിഞ്ഞിട്ടും പൂജാര ക്രീസ് വിടാതിരുന്നതിനെ സൗരാഷ്ട്ര പരിശീലകന്‍ സിതാന്‍ശു കോടക് ന്യായീകരിച്ചു. തന്റെ കരിയറില്‍ ഇരുപതോ മുപ്പതോ തവണ തെറ്റായ തീരുമാനത്തിലൂടെ പുറത്തായിട്ടുണ്ടെന്നും അന്നൊന്നും ആരും തന്നെ ക്രീസിലേക്ക് തിരിച്ചുവിളിച്ചിട്ടില്ലെന്നും കോടക് പറഞ്ഞു.
അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായെങ്കില്‍ ആരെങ്കിലും നിങ്ങളെ തിരിച്ചുവിളിക്കുന്നുവെങ്കില്‍ ഔട്ട് വിധിക്കാതെ തന്നെ തിരിച്ചു നടക്കുന്നതിന് കാരണമുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും ക്രീസ് വിടാം. പക്ഷെ അത് ടീമിനോട് ചെയ്യുന്ന ദ്രോഹമാകും. കാരണം ഔട്ടല്ലെന്ന് ഉറപ്പാണെങ്കിലും അമ്പയര്‍ ഔട്ട് വിളിക്കുമ്പോള്‍ എതിരാളികള്‍ നിങ്ങളെ തിരിച്ചുവിളിക്കില്ലല്ലോ-കോടാക് പറഞ്ഞു.
കരിയറില്‍ ഒരു തവണയെങ്കിലും വിനയ് കുമാര്‍ ഇത്തരത്തില്‍ ബാറ്റ്സ്മാനെ തിരിച്ചുവിളിച്ചതായി കേട്ടിട്ടില്ല. പൂജാരയക്കു നേരെ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്ത കാണികളുടെ നടപടി തെറ്റായിപ്പോയെന്നും കളിയുടെ സ്പിരിറ്റിന്ന ചേര്‍ന്നതായിരുന്നില്ലെന്നും കോടക് പറഞ്ഞു.