
ഐഎസ്എല്ലിലേക്ക് പുതിയ ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ കേരള ബ്ലാസ്റ്റേര്‍സിന് ആശങ്ക. ബാസ്റ്റര്‍സിന്‍റെ സൂപ്പര്‍ താരങ്ങളെ മറ്റ് ടീമുകള്‍ റാഞ്ചുമോയെന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തുന്ന ഘടകം. ബംഗളൂരു ടീമിന്റെ വരവ് ഈ താരങ്ങളെ കൂടി ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെടുന്നതിന് ഇടയാക്കുമോയെന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്.
ഐഎസ്എല്ലിലെ മുഴുവന്‍ ടീമുകളിലേയും കളിക്കാരെ ഡ്രാഫ്റ്റ് സംവിധാനത്തിലൂടെ വീണ്ടും ലേലം നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരോ ടീമിനും തങ്ങളുടെ പഴയ രണ്ടു താരങ്ങളെ മാത്രം നിലനിര്‍ത്താനായേക്കാം. ബാക്കിയുള്ള കളിക്കാരെ ഡ്രാഫ്റ്റിനായി വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെയായാലും കേരള ബ്ലാസ്റ്റേഴ്‌സിനു ഈ മൂന്നു താരങ്ങളേയും നിലനിര്‍ത്താന്‍ കഴിയില്ല.
കാരണം സികെ വിനീതും റിനോ ആന്‍റോയും ബംഗളൂരു എഫ്‌സിയുമായാണ് കരാര്‍. ജിങ്കനുമായുളള ബ്ലാസ്റ്റേഴ്‌സിന്‍റെ കരാര്‍ ഈ വര്‍ഷത്തോടെ അവസാനിക്കുകയും ചെയ്തു. ഇതോടെയാണ് ആരോണ്‍ ഹ്യൂസിനെ പോലുളള വിദേശ താരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളേയും ബ്ലാസ്റ്റേഴ്‌സിന് നഷ്ടപ്പെടുന്ന നില വരുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസമാണ് പുതുതായി രണ്ട് ടീമുകളെ കൂടി പ്രഖ്യാപിച്ചത്. ഐ ലീഗ് ക്ലബ്ബായ ബംഗളൂരു എഫ്സിയുടെ ഉടമകളായ ജിന്‍ഡാല്‍ സൗത്ത് വെസ്റ്റിന്റെ (ജെഎസ്ഡബ്ള്യു) ടീമും, ടാറ്റാ സ്റ്റീലിന്റെ ജംഷഡ്പുര്‍ ആസ്ഥാനമായുള്ള ടീമുമാണ് ഐഎസ്എല്‍ നാലാം സീസണില്‍ പുതിയതായി ചേരുക. ഇതോടെ ഐഎസ്എല്‍ കളിക്കുന്ന ടീമുകളുടെ എണ്ണം പത്താകും. ഐഎസ്എല്ലിന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുതിയ ടീമുകളെ ഐഎസ്എല്‍ പ്രഖ്യാപിച്ചത്.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ്‌സി, ഡല്‍ഹി ഡൈനാമോസ് എഫ്‌സി, എഫ്‌സ ഗോവ, എഫ്‌സി പുണെ സിറ്റി, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി എന്നിവയാണ് നിലവില്‍ ഐഎസ്എലിന്റെ ഭാഗമായിട്ടുള്ള ടീമുകള്‍.
നാലാം സീസണ്‍ മുതല്‍ മൂന്നു ടീമുകള്‍ കൂടി ഐഎസ്എല്ലിന്റെ ഭാഗമാകുമെന്നാണു സംഘാടകര്‍ ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചത്. അണ്ടര്‍ 17 ലോകകപ്പിന് ശേഷമാണ് ഇത്തവണ ഐഎസ്എല്‍ നടക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!