
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ അടുത്ത മൂന്ന് ഫൈനലും ഇംഗ്ലണ്ടിൽ തന്നെ നടത്താൻ നീക്കം. ബിസിസിഐയുടെ താൽപര്യം മറികടന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാവാൻ തയ്യാറെടുക്കുന്നത്. അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളും ഇംഗ്ലണ്ടില്‍ നടത്താനാണ് താല്‍പര്യമെന്ന് ഐസിസി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അടുത്തമാസം സിംഗപ്പൂരിൽ നടക്കുന്ന ഐസിസിയുടെ വാർഷിക പൊതുയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനുമുണ്ടാവും.
2019ൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങിയതിന് ശേഷം എല്ലാ ഫൈനലിനും വേദിയായത് ഇംഗ്ലണ്ടാണ്. 2021ലെ ഫൈനലിൽ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലണ്ടിലെ സതാംപ്ടണാണ് വേദിയായത്. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ജേതാക്കളായി. മഴ പലവട്ടം വില്ലനായ മത്സരത്തില്‍ റിസര്‍വ് ദിനത്തിലാണ് മത്സരം പൂര്‍ത്തിയായത്. ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്ത്യക്കെതിരെ 209 റൺസിന്‍റെ കൂറ്റന്‍ ജയവുമായി ഓസ്ട്രേലിയ ജേതാക്കളായി. ഇത്തവണ ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടുന്നത്.
രണ്ട് വർഷത്തിൽ ഒരിക്കലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. 2027, 2029, 2031 വര്‍ഷങ്ങളിലാണ് ഇനി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ നടക്കുന്നത്. അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം ജൂൺ 20ന് ഇന്ത്യ, ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റോടെ തുടങ്ങും. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 2027ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയൊരുക്കാന്‍ താല്‍പര്യമുണ്ടെന്ന് ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ മണ്‍സൂൺ കാലമായ ജൂണിലാണ് ഫൈനല്‍ നടക്കുക എന്നത് ബിസിസിഐയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. മൂന്ന് തവണ ഫൈനലിന് വേദിയൊരുക്കിയെങ്കിലും ആതിഥേയരായ ഇംഗ്ലണ്ടിന് ഒരിക്കല്‍ പോലും ഫൈനലിലെത്താനായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!