പാക്കിസ്ഥാന്‍ വിധിയെഴുതി; പിങ്ക് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര തോല്‍വി‍

By Web TeamFirst Published Jan 27, 2019, 9:24 PM IST
Highlights

പിങ്ക് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത് പാക്കിസ്ഥാന്‍. പിങ്ക് ഏകദിനത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക പരാജയം രുചിക്കുന്നത്. 

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പിങ്ക് ഏകദിനത്തില്‍ പാക്കിസ്ഥാന് എട്ട് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാന്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 31.3 ഓവറില്‍ മറികടന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ ഒപ്പമെത്തി(2-2). നാല് വിക്കറ്റ് നേടിയ പാക് താരം ഉസ്‌മാന്‍ ഖാനാണ് കളിയിലെ താരം. പിങ്ക് ഏകദിനത്തില്‍ ആദ്യമായാണ് പ്രോട്ടീസ് തോല്‍ക്കുന്നത്. 

പാക് ബൗളിംഗിനു മുന്നില്‍ മുട്ടിടിച്ച ദക്ഷിണാഫ്രിക്ക 41 ഓവറില്‍ 164 റണ്‍സില്‍ പുറത്തായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ അംലയ്ക്കും(59) നായകന്‍ ഡുപ്ലസിക്കും(57) മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ആറ് ബാറ്റ്സ്‌മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഏഴ് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഉസ്‌മാന്‍ ഖാനാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ഷഹീന്‍ അഫ്രിദിയും ഷദാബ് ഖാനും രണ്ടും ആമിറും വസീമും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ അനായാസം വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുകയായിരുന്നു. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖും(71), ഫഖര്‍ സമാനും(44) മികച്ച തുടക്കം നല്‍കി. ഇമാമിനെ ഫെലുക്ക്വായോയും ഫഖറിനെ താഹിറും പുറത്താക്കി. എന്നാല്‍ പുറത്താകാതെ 41 റണ്‍സെടുത്ത് ബാബര്‍ അസമും നേരിട്ട ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് മുഹമ്മദ് റിസ്‌വാനും 31.3 ഓവറില്‍ പാക്കിസ്ഥാനെ വിജയിപ്പിച്ചു. 

click me!