
കോഴിക്കോട്: തുടര്‍ച്ചയായി 15 വോളി ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിനായി ജേഴ്‌സിയണിഞ്ഞ വിബിന്‍ ജോര്‍ജ് വിരമിക്കുന്നു. കോഴിക്കോട് നടക്കുന്ന 66 -ാമത് ദേശീയ സീനിയര്‍ വോളീ ചാമ്പ്യന്‍ഷിപ്പിനിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ഇനി ബി.പി.സി.എല്ലിനായി മാത്രമേ കളിക്കൂയെന്ന് തമിഴ്‌നാടിനെതിരായ സെമി ഫൈനല്‍ മത്സരത്തിന് ശേഷം വിബിന്‍ പറഞ്ഞു.
2005 ല്‍ പുണെയില്‍ തുടങ്ങിയ പടയോട്ടമാണ് കോഴിക്കോട്ട് അവസാനിക്കുന്നത്. യുവതാരങ്ങള്‍ക്കായി മാറി നില്‍ക്കുകയാണെന്ന് 34 കാരനായ വിബിന്‍ പറഞ്ഞു. ദേശീയ വോളിയില്‍ കേരള പുരുഷടീമിന്റെ അഞ്ച് കിരീട നേട്ടങ്ങളില്‍ മൂന്നിലും വിബിന്‍ ടീമിലുണ്ടായിരുന്നു. 2012 ല്‍ റായ്പൂരില്‍ ഷാംജി കെ. തോമസിന്റെയും 2013 ല്‍ വി.ജെ.മനുവിന്റെയും കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ രതീഷിന്റെയും നേതൃത്വത്തില്‍ കിരീടം നേടിയപ്പോഴായിരുന്നു വിബിന്റെ സാന്നിധ്യം.
2007 ല്‍ ജയ്പൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ നയിച്ചത് വിബിനായിരുന്നു. അന്ന് ടീം മൂന്നാം സ്ഥാനം നേടി. 2011 ല്‍ പത്തനംതിട്ടയില്‍ ഫെഡറേഷന്‍ കപ്പില്‍ കേരളം ജേതാക്കളായപ്പോള്‍ നായക സ്ഥാനത്ത് ഈ ബി.പി.സി.എല്‍ താരമുണ്ടായിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസില്‍ കോഴിക്കോട്ട് വോളിബാള്‍ അരങ്ങേറിയപ്പോഴും കേരള ക്യാപ്റ്റന്‍ ഈ താരമായിരുന്നു. അന്ന് ഫൈനലില്‍ തമിഴ്‌നാടിനോട് കേരളം കീഴടങ്ങി.
കോഴിക്കോട് സായ് കേന്ദ്രത്തില്‍ അഗസ്റ്റിന് കീഴില്‍ ശാസ്ത്രീയപരിശീലനം തുടങ്ങിയ വിബിന്‍ കൊച്ചി ബി.പി.സി.എല്ലില്‍ അസിസ്റ്റന്റ് മാനേജറാണ്. കോഴിക്കോടിന്റെ കിഴക്കേയറ്റത്ത് മലപ്പുറം ജില്ല അതിരിടുന്ന തോട്ടുമുക്കത്ത് ജനിച്ച താരം ആറ് രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. 2007 ല്‍ പാക്കിസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലായിരുന്നു രാജ്യാന്തര അരങ്ങേറ്റം.
പിന്നീട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലടക്കം കളിച്ചു. ധാക്ക സാഫ് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ടീമിലും അംഗമായിരുന്നു. കോഴിക്കോട്ട് സ്വന്തം കാണികള്‍ക്കു മുമ്പില്‍ ബുധനാഴ്ച കേരളത്തിന് മികച്ച പ്രകടനം നടത്താനാകുമെന്ന് വിബിന്‍ പറഞ്ഞു. മാങ്കുടിയില്‍ ജോര്‍ജിന്റെയും മേഴ്‌സിയുടെയും മകനായ വിബിന്റെ ഭാര്യ ദിവ്യ ജോസഫും വോളിബാള്‍ താരമാണ്. കേരളത്തിനും കെ.എസ്.ഇ.ബിക്കും വേണ്ടി കളിച്ചിട്ടുണ്ട്. നിയ, ലിയ എന്നിവര്‍ മക്കളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!