
ദില്ലി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മധ്യദൂര-കര വ്യോമ ആകാശ മിസൈല്‍ പരാജയമാണെന്ന് സിഎജി റിപ്പോർട്ട്. വിക്ഷേപണത്തിലും യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനത്തിലുമുള്ള തകരാറുകളാണ് മിസൈൽ പരീക്ഷണം പരാജയപ്പെടാന്‍ കാരണമെന്ന് പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 3600 കോടി രൂപ ചെലവിട്ട് വാങ്ങിയ മിസൈലുകള്‍ ആറ് കേന്ദ്രത്തില്‍നിന്ന് 2015നകം വിന്യസിക്കാനായിരുന്നു പദ്ധതി. ഇതില്‍ ഒന്നുപോലും ഇന്നേവരെ വിന്യസിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകാശ മിസൈലുകളുടെ വിക്ഷേപണം പരാജയപ്പെട്ടത്, പ്രതിരോധ മേഖലയിലെ തദ്ദേശീയ നിര്‍മ്മാണ് പദ്ധതിയ്ക്കുണ്ടായ തിരിച്ചടിയാണെന്ന് സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണ വിക്ഷേപണത്തില്‍ മിസൈല്‍ ലക്ഷ്യത്തിലെത്തിയില്ല. വേണ്ടിയിരുന്ന വേഗത കൈവരിക്കാന്‍ മിസൈലിന് സാധിച്ചില്ല. പ്രധാന യന്ത്രഭാഗങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നതും പരാജയത്തിന് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2008 ഡിസംബറിലാണ് വ്യോമസേന ആദ്യമായി ആകാശ് മിസൈലിന്‍റെ പരീക്ഷണം നടത്തിയിരുന്നത്. പിന്നീട് ആറ് മിസൈലുകൾ നിർമിക്കാൻ കരാർ നൽകി. 2014 നവംബർ വരെ ലഭിച്ച 80 മിസൈലുകളിൽ 20 എണ്ണം പരീക്ഷിച്ചപ്പോൾ ആറെണ്ണം പരാജയപ്പെട്ടുവെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.
ആകാശ്, ആകാശ് എംകെ2 എന്നീ മോഡലുകളിലുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമായി സർക്കാർ 3,600 കോടി രൂപയാണ് ചെലവായത്. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ആണ് ആകാശ് മിസൈലുകള്‍ നിര്‍മിച്ചത്. മിസൈല്‍ നിര്‍മാണത്തിനായി ഏഴ് വര്‍ഷത്തെ കരാറാണ് കമ്പനിയുമായി ഉണ്ടായിരുന്നത്. ആറ് കേന്ദ്രങ്ങളില്‍ വിന്യസിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒരിടത്തുപോലും ഇവ സ്ഥാപിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam