
ജീവനക്കാരുടെ പിരിച്ചുവിടൽ ഉറപ്പിച്ച് ഡിസ്നിയും. 7,000 തൊഴിലാളികളെ പിരിച്ചുവിടാനാണ് ഡിസ്നി പദ്ധതിയിടുന്നത്. ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനായി കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാനും ജോലികൾ വെട്ടിക്കുറയ്ക്കാനും പദ്ധതിയിടുന്നതായി മാസ് മീഡിയ ആൻഡ് എന്റർടൈൻമെന്റ് കോൺഗ്ലോമറാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിൽ മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് കമ്പനിയുടെ സിഇഒ റോബർട്ട് ഇഗർ ചുമതലയേറ്റ ഉടൻ തന്നെ ഡിസ്‌നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി ആരംഭിച്ചതായി സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക
മ്പനിയുടെ ത്രൈമാസ വരുമാനത്തെക്കുറിച്ചുള്ള ഡിസ്നിയുടെ ഔദ്യോഗിക റിലീസ് അനുസരിച്ച്, കമ്പനി അതിന്റെ എതിരാളിയായ നെറ്റ്ഫ്ലിക്സിന് സമാനമായി വരിക്കാരുടെ വളർച്ചാ നിരക്കിൽ മാന്ദ്യം കണ്ടെത്തിയിട്ടുണ്ട്. സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് യുഎസിലും കാനഡയിലും അടുത്ത സമയത്ത് 200,000 വരിക്കാരെ മാത്രമാണ് ചേർത്തിരിക്കുന്നത്.ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 46.6 ദശലക്ഷമായി മാറി. ഹോട്ട്സ്റ്റാർ ഒഴികെയുള്ള അന്താരാഷ്ട്ര തലത്തിലെ സ്ട്രീമിംഗ് സേവനത്തിൽ 1.2 ദശലക്ഷം അംഗങ്ങളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പിരിച്ചുവിടൽ ഏതൊക്കെ വകുപ്പുകളെ ബാധിക്കുമെന്ന് ഡിസ്നി സിഇഒ വെളിപ്പെടുത്തിയിട്ടില്ല. സിഇഒ ഇഗർ പറയുന്നത് അനുസരിച്ച് ഡിസ്നിയിലെ ഉന്നതർ ഈ തീരുമാനം നിസ്സാരമായി എടുക്കുന്നില്ല.
ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെ കഴിവിലും അർപ്പണബോധത്തിലുമുള്ള വിശ്വാസക്കുറവല്ല ഈ പിരിച്ചുവിടലിന് കാരണം. കമ്പനിയിലുടനീളമുള്ള 5.5 ബില്യൺ ഡോളർ ചിലവ് ലാഭിക്കലാണ് ലക്ഷ്യം. സ്ട്രീമിംഗ് ബിസിനസിന്റെ വളർച്ചയ്ക്കും ലാഭത്തിനുമാണ് കമ്പനി മുൻഗണന നല്കുന്നത്. നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച് 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഡിസ്നി പ്ലസ് ലാഭത്തിൽ എത്തും. ഡിപ്പാർട്ട്‌മെന്റുകളുടെ പുനർനിർമ്മാണത്തിനോട് അനുബന്ധിച്ച് ഡിസ്‌നി എന്റർടൈൻമെന്റ്, ഇഎസ്‌പിഎൻ ഡിവിഷൻ, പാർക്കുകൾ, എക്‌സ്പീരിയൻസ് ആൻഡ് പ്രൊഡക്‌ട്‌സ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് ഡിവിഷനുകളായി കമ്പനി പുനഃസംഘടിപ്പിച്ചേക്കും.
Read Also: 'സൂം' പിരിച്ചുവിടൽ വിശ്വസിക്കാനാകാതെ ജീവനക്കാർ ; വൈറലായി ലിങ്ക്ഡ്ഇൻ പോസ്റ്റുകൾ
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം