ഇന്ത്യക്കാരുടെ ഡാറ്റ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ കൈകാര്യം ചെയ്യണം: മുകേഷ് അംബാനി

By Web TeamFirst Published Jan 18, 2019, 8:23 PM IST
Highlights

വിവരങ്ങള്‍ ഏറ്റവും വിലയേറിയ ഒരു ഉത്പന്നമായി മാറിയ കാലത്ത് നിയമങ്ങളില്‍ കാലോചിതമായ പൊളിച്ചെഴുത്ത് അത്യവശ്യമാണെന്നും മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ഡാറ്റ എന്നത് പുതിയ കാലത്തെ ഒയലും, സമ്പത്തുമാണ് മുകേഷ് അംബാനി പറഞ്ഞു. 

അഹമ്മദാബാദ്: വിവരങ്ങളുടെ കോളനിവത്കരണത്തിനെതിരെ ആഞ്ഞടിച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ കൈകാര്യം ചെയ്യണം എന്നത് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് മുകേഷ് അംബാനി ആവശ്യപ്പെട്ടു. വൈബ്രെന്‍റ് ഗുജറാത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റിലയന്‍സ് മേധാവി. 

വിവരങ്ങള്‍ ഏറ്റവും വിലയേറിയ ഒരു ഉത്പന്നമായി മാറിയ കാലത്ത് നിയമങ്ങളില്‍ കാലോചിതമായ പൊളിച്ചെഴുത്ത് അത്യവശ്യമാണെന്നും മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ഡാറ്റ എന്നത് പുതിയ കാലത്തെ ഓയലും, സമ്പത്തുമാണ് മുകേഷ് അംബാനി പറഞ്ഞു. 

ഗാന്ധിജി നേതൃത്വം നല്‍കിയ മുന്നേറ്റം രാഷ്ട്രീയ കോളനിവത്കരണത്തിനെതിരെ ആയിരുന്നു. എന്നാല്‍ ഇന്ന് നമ്മുക്ക് ഡാറ്റ കോളനിവത്കരണത്തിനെതിരെ പുതിയ മുന്നേറ്റം നടത്തേണ്ടിയിരിക്കുന്നു അംബാനി കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോകം കാണുന്നത് 'മാന്‍ ഓഫ് ആക്ഷന്‍' എന്ന നിലയിലാണെന്ന് പറ‌ഞ്ഞ അംബാനി. അദ്ദേഹത്തിന്‍റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഒരു ലക്ഷ്യം തന്നെ ഡാറ്റ കോളനിവത്കരണത്തിനെതിരെയാണെന്ന് അംബാനി പറഞ്ഞു.

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഓപ്പറേറ്റിങ് വരുമാനം 10,383 കോടിയാണ് 2018 മൂന്നാം പാദത്തില്‍ നേടിയത്. 2017 ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ ഇത്  6,879 കോടിയായിരുന്നു. 50.9 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഒരു വര്‍ഷത്തില്‍ ജിയോ ഉണ്ടാക്കിയത്. മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 831 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് മൂന്നാം പാദത്തിൽ 681 കോടി രൂപയായിരുന്നു. 

ഇതിന് പുറമേ ജിയോയുടെ മുന്നേറ്റം തടയാന്‍ വോഡഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികള്‍ ഒന്നിച്ച അവസ്ഥയില്‍ കൂടിയാണ് അംബാനിയുടെ പ്രസ്താവന എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്.

click me!