
യാത്രക്കാരെ കുറച്ച് നേരം എയറില്‍ നിര്‍ത്തി എയര്‍ ഏഷ്യയുടെ വിമാനം 32,000 അടി മുകളില്‍ നിന്ന് താഴേക്കുവീണു. വായു സമ്മര്‍ദ്ദം കുറഞ്ഞ് താഴേക്ക് കൂപ്പുകുത്തിയത് യാത്രക്കാരെയും വിമാനം ജീവനക്കാരെയും പരിഭ്രാന്തരാക്കി. പെര്‍ത്തില്‍ നിന്ന് ഇന്തൊനീഷ്യയിലെ ബാലിയിലേക്കുളള എയര്‍ ഏഷ്യയുടെ ക്യൂസെഡ് 535 വിമാനത്തിലായിരുന്നു കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പറന്നുയര്‍ന്ന് 25 മിനിറ്റു ശേഷമാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. 32,000 അടി ഉയരത്തിലായിരുന്ന വിമാനം പെട്ടെന്ന് 10,000 അടിയിലേക്ക് താഴുകയായിരുന്നു.
വിമാന ജീവനക്കാര്‍ അപകട മുന്നറിയിപ്പ് നല്‍കിയതോടെ യാത്രക്കാര്‍ ഭീതിയിലായി. അപകട സൂചനയായി ക്യാബിന്‍ സീലിങ്ങില്‍ നിന്ന് ഓക്സിജന്‍ മാസ്ക്കുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് യാത്രക്കാര്‍ കൂടുതല്‍ പരിഭ്രാന്തരായത്. വിമാനത്തിനകത്തെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
അതേസമയം വിമാന ജീവനക്കാര്‍ യാത്രക്കാരെ കൂടുതല്‍ ഭയപ്പെടുത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. പലരും ഫോണെടുത്ത് ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.സംഭവത്തില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്ക് പിന്നീട് ബാലിയിലേക്ക്മറ്റൊരു വിമാനം ഏര്‍പ്പെടുത്തികൊടുക്കുകയായിരുന്നു.മരണം മുന്നില്‍കണ്ട അനുഭവം യാത്രക്കാരില്‍ പലരും മാധ്യമങ്ങളുമായി പങ്കുവെച്ചു.
വിമാനത്തിനു സംഭവിച്ച സാങ്കേതികത്തകരാറിനെപ്പറ്റി പെർത്തിലെ എയർ ഏഷ്യ സാങ്കേതിക വിദഗ്ധർ പരിശോധന ആരംഭിച്ചിട്ടുണ്ട്. മുന്‍മ്പും എയര്‍ ഏഷ്യ വിമാനത്തില്‍ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam