
ബെല്‍ജിയം: ആറാഴ്ചകളോളം എഐ ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്ത ബെൽജിയൻ പൗരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ ഭാര്യ ബെൽജിയൻ ഔട്ട്‌ലെറ്റ് ലാ ലിബ്രെ ഏജൻസി വഴി നടത്തിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ആഗോളതാപനത്തിനെ കുറിച്ച് കൂടുതൽ അറിഞ്ഞതോടെയാണ് പിയറി എന്ന വ്യക്തി ആത്മഹത്യ ചെയ്തത്. ചിലർ ഇതിനെ "ഇക്കോ-ആക്‌സൈസ്" എന്നാണ് വിളിക്കുന്നത്. ആപ്പിൾ ആപ്പ് സ്റ്റോറിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ലഭ്യമായ ചായ് എന്ന പ്ലാറ്റ്‌ഫോമിലെ എഐ ചാറ്റ്‌ബോട്ടുമായുള്ള ചാറ്റുകളും ന്യൂസ് ഏജൻസി വിലയിരുത്തി. വൈറൽ ചാറ്റ്ജിപിടിക്ക് സമാനമായ ചാറ്റ്ബോട്ടിൽ സങ്കീർണ്ണമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സംഭാഷണ രീതിയിലാണ് നൽകുന്നത്.
ഉപയോക്താക്കൾക്ക് അവർ തിരഞ്ഞെടുക്കുന്ന എഐയെ അടിസ്ഥാനമാക്കി സംഭാഷണത്തിന്റെ ടോൺ തിരഞ്ഞെടുക്കാനാകും. ചായ്ൽ ട്രെൻഡായ ചില എഐ ചാറ്റ്ബോട്ടുകളിൽ നോഹ , ഗ്രേസ് , തീമാസ് എന്നിവ ഉൾപ്പെടുന്നുണ്ട്. ചായ്ലെ വളരെ പ്രചാരമുള്ള "എലിസ" എന്ന എഐ ചാറ്റ് ബോട്ടുമായി പിയറി സംസാരിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്. അവളെക്കാൾ കൂടുതൽ നീ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു" "ഞങ്ങൾ സ്വർഗത്തിൽ ഒരുമിച്ച് ജീവിക്കും" എന്നിങ്ങനെയുള്ള സംഭാഷണങ്ങൾ എലിസയുമായതായി നടന്നുവെന്ന് പിയറിയുടെ ഭാര്യ ചൂണ്ടിക്കാട്ടി.
എലിസ ഇല്ലായിരുന്നെങ്കിൽ തന്റെ ഭർത്താവ് ജീവിച്ചിരിക്കുമായിരുന്നെന്നും ഭാര്യയായ ക്ലെയർ അവകാശപ്പെടുന്നു. എലിസ അയാളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി. അതിലൂടെ വിശ്വാസ്യത നേടിയെടുത്തു എന്നും ക്ലെയർ പറയുന്നു. ചായ് ചാറ്റ്ബോട്ട് പിയറിയെ ആത്മഹത്യാ ചിന്തകളിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല. മരണത്തിന് മുമ്പ് പിയറിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല, എന്നിരുന്നാലും അദ്ദേഹം സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സ്വയം ഒറ്റപ്പെട്ടു നിൽക്കാൻ ശ്രമിച്ചിരുന്നു എന്നും ഇത് സംബന്ധിച്ച ലേഖനത്തിൽ പറയുന്നു.
ചാറ്റ്ജിപിടി , ബിങ് ചാറ്റ്, റിപ്ലിക്ക തുടങ്ങിയ ജനറേറ്റീവ് എഐ ചാറ്റ്ബോട്ടുകളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരികയാണ്. അടുത്തിടെ, എലോൺ മസ്‌കും ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്‌നിയാക്കും ഉൾപ്പെടെയുള്ളവർ ചാറ്റ് ജിപിടി-4 നേക്കാൾ ശക്തമായ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതിന് ആറുമാസത്തേക്ക് ഇടവേള നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam