സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്തകൾ തടയാനുള്ള നിയമം ശക്തമാക്കി കേന്ദ്ര സർക്കാർ

By Web TeamFirst Published Aug 8, 2018, 9:40 AM IST
Highlights

രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു. ഇത്തരം വ്യാജവാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് കേന്ദ്ര നിലപാട്. 


ദില്ലി: വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നടന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് കാരണമായത് സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങളായിരുന്നു. ദുരുപയോ​ഗം ചെയ്യുന്നു എന്ന ശ്രദ്ധയിൽപെട്ടാൽ സമൂഹമാധ്യമങ്ങൾ ബ്ലോക്ക് ചെയ്യാൻ ടെലകോം സേവനദാതാക്കൾ, സെല്ലുലാർ ഓപ്പറേറ്റേഴ്സ് ഓഫ് ഇന്ത്യ എന്നിവരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യമെങ്കിൽ ഇവ ബ്ലോക്ക് ചെയ്യാനുള്ള മാർ​ഗങ്ങൾ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ടെലികമ്യൂണിക്കേഷൻ വകുപ്പ് കത്തയച്ചിരുന്നു.

നവമാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുന്ന വ്യാജവാർത്തകൾ പൊതുജനങ്ങളിലെത്താതെ തടയാനുള്ള വകുപ്പായ ഐടി ആക്റ്റിലെ 63എ വകുപ്പ് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ദുരുപയോ​ഗം ചെയ്യപ്പെടുന്ന സൈറ്റുകൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ സൈബർ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമോ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ സാധിക്കില്ലെന്നാണ് സൈബർ നിയമവിഭാ​ഗത്തെിന്റെ പ്രതികരണം. 

അടുത്തിടെ സന്ദേശങ്ങൾ കൂട്ടമായി കൈമാറുന്ന കാര്യത്തിൽ വാട്ട്സ് ആപ്പിന് നിർദ്ദേശങ്ങൾ കൊണ്ടുവന്നിരുന്നു. ഒരേ സമയം അഞ്ചുപേർക്ക് മാത്രമേ ഒരേസമയം സന്ദേശങ്ങൾ കൈമാറാൻ സാധിക്കൂ എന്നായിരുന്നു നിർദ്ദേശം. മാത്രമല്ല, ക്വിക്ക് ഫോർവേരർഡ് ബട്ടണും എടുത്ത് മാറ്റിയിരുന്നു. സമൂഹമാധ്യമങ്ങളുടെ ദുരുപയോ​ഗത്തിനെതിരെ ശക്തമായി പ്രവർത്തിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. 
 

click me!