
ബെയ്‌ജിംഗ്: സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ക്ക് മേല്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ചൈനീസ് സർക്കാർ. ആരോഗ്യം, വിദ്യാഭ്യാസം, നിയമം, ധനകാര്യം തുടങ്ങിയ നിയന്ത്രിത വിഷയങ്ങളിൽ ഉള്ളടക്കം സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്ന കണ്ടന്‍റ് ക്രിയേറ്റേഴ്‌സ് അവരുടെ യോഗ്യതകൾ, അതായത് ബിരുദം അല്ലെങ്കിൽ ലൈസൻസ് എന്നിവ തെളിയിക്കണമെന്ന് നിയമം ചൈനീസ് സർക്കാർ നടപ്പിലാക്കി. ഒക്‌ടോബര്‍ 25 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുകയും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉപദേശങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിന്‍റെ ലക്ഷ്യമെന്ന് ചൈന വാദിക്കുന്നു.
പുതിയ നിയമം അനുസരിച്ച് ഡൗയിൻ, വെയ്‌ബോ, ബിലിബിലി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇനി മുതൽ കണ്ടന്‍റ് പോസ്റ്റ് ചെയ്യുന്ന ക്രിയേറ്റേഴ്‌സ് വിവരങ്ങൾ ആധികാരികമാണെന്നും ശരിയായ സോഴ്‌സുകൾ ഉദ്ധരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഒരു പഠനത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിക്കുമ്പോഴോ അല്ലെങ്കിൽ അവരുടെ വീഡിയോകളിൽ എഐ ജനറേറ്റഡ് കണ്ടന്‍റ് ഉപയോഗിക്കുമ്പോഴോ ക്രിയേറ്റേഴ്‌സ് അവ ഇപ്പോൾ വ്യക്തമായി വെളിപ്പെടുത്തണം. കൂടാതെ സൈബർ അഡ്‍മിനിസ്ട്രേഷൻ ഓഫ് ചൈന (സിഎസി) ആരോഗ്യ ഉൽപ്പന്നങ്ങൾ, സപ്ലിമെന്‍റുകൾ, ഹെൽത്ത് ഫുഡ് തുടങ്ങിയവയുടെ മറഞ്ഞിരിക്കുന്ന പരസ്യങ്ങളും നിരോധിച്ചിട്ടുണ്ട്.
സുതാര്യതയും കൃത്യതയും കൊണ്ടുവരിക എന്നതാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യമെന്നാണ് ചൈനീസ് സർക്കാർ അവകാശപ്പെടുന്നത്. പക്ഷേ വിമർശകർ ഇതിനെ ഒരു പുതിയതരം ഓൺലൈൻ സെൻസർഷിപ്പ് ആയി വ്യാഖ്യാനിക്കുന്നു. സ്വതന്ത്ര ശബ്‍ദങ്ങളെ അടിച്ചമർത്താനും സോഷ്യൽ മീഡിയയിലെ തുറന്ന ചർച്ചകൾ പരിമിതപ്പെടുത്താനും ഈ പുതിയ നിയമം കാരണമാകുമെന്ന് വിമർശകർ പറയുന്നു. ചൈനയിലെ സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ മുമ്പും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam