
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ഡിസ്നിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് സൂചന. ജോലിക്കാര്യത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡിസ്നി. കമ്പനി വൈകാതെ തന്നെ ജോലികൾ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്ന് സിഇഒ ബോബ് ചാപെക്കിന്റെ ലീക്കായ മെമ്മോയിൽ പറയുന്നു.
മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പുതിയ നടപടി അവതരിപ്പിക്കുന്നത്. ഏറ്റവും നിർണായകമായ, ബിസിനസ് ഡ്രൈവിംഗ് സ്ഥാനങ്ങളുടെ ചെറിയ ഉപവിഭാഗത്തിലേക്കുള്ള നിയമനം നടത്തുന്നുണ്ട്. എന്നാൽ മറ്റെല്ലാ റോളുകളിലുള്ള നിയമനവും പിടിച്ചു വെച്ചിരിക്കുകയാണ്. ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. അവരിൽ നിന്ന് എത്രത്തോളം ജോലികൾ വെട്ടിച്ചുരുക്കിയേക്കും എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിസിനസ് യാത്രകൾ പരിമിതപ്പെടുത്താനും ചാപെക് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമേ പരിഗണിക്കാവൂ എന്നും അദ്ദേഹം മെമ്മോയിൽ പറയുന്നുണ്ട്.
വെർച്വലായി മീറ്റിംഗുകൾ നടത്താനാണ് മെമ്മോയിൽ ലീഡുകളോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. വരുമാനത്തിന്റെ കാര്യത്തിൽ ഡിസ്നി പിന്നിലാണ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയമാണിത്. 52 ആഴ്ചയിലെ ഓഹരി വിവരങ്ങൾ നോക്കിയാൽ ഏറ്റവും താഴ്ന്ന നിലയിലാണ് ഡിസ്നിയുടെ ഓഹരി. കമ്പനിയുടെ ചെലവുകളെ കുറിച്ചുള്ള വിശദാംശങ്ങൾ മാനേജ്മെന്റ് സജീവമായി വിലയിരുത്തുകയാണെന്ന് കമ്പനിയുടെ സിഎഫ്ഒ ക്രിസ്റ്റിൻ മക്കാർത്തി പറഞ്ഞു. വാർണർ ബ്രോസ്, നെറ്റ്ഫ്ലിക്സ് എന്നിവയുൾപ്പെടെയുള്ള സ്ട്രീമിംഗ് കമ്പനികൾ വരുമാനത്തിലെ ഇടിവ് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. തൊഴിലാളികളെ വെട്ടി കുറയ്ക്കുന്നതിനെ പറ്റി ഡിസ്നി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടൽ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി രണ്ട് കമ്പനികളും ചൂണ്ടിക്കാണിക്കുന്നത് ചെലവ് ചുരുക്കലാണ്. കഴിഞ്ഞ ദിവസം ട്വീറ്ററിന്റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി എത്തിയിരുന്നു. ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.
Read Also: സൂര്യന്‍റെ മരണം എപ്പോഴാണ് സംഭവിക്കുക; ഗവേഷകരുടെ ഉത്തരം ഇതാണ്.!
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം