ബഹിരാകാശത്തേക്ക് പറക്കണോ; ഐഎസ്ആര്‍ഒ വിളിക്കുന്നു

By Web TeamFirst Published Aug 29, 2018, 12:20 AM IST
Highlights

മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷമാകും ബഹിരാകാശത്തേക്കുള്ള സഞ്ചാരം. പതിനാറ് മിനിറ്റുകൾ കൊണ്ട് പേടകം ഭ്രമണപഥത്തിലെത്തും

തിരുവനന്തപുരം: ബഹിരാകാശത്തേക്ക് പോകാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ഐഎസ്ആര്‍ഒ. മനുഷ്യനെ
ബഹിരാകാശത്തെത്തിക്കുന്ന 'ഗഗൻ യാൻ' പദ്ധതി 2022നു മുന്പ് പൂർത്തിയാക്കുമെന്ന് ഡയറക്ടർ കെ ശിവൻ അറിയിച്ചു. അടുത്തവർഷം ആദ്യം ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കും.

ഈ സ്വപ്നത്തിൽ പങ്ക് ചേരാൻ ക്ഷണിച്ചുള്ള പരസ്യം ഉടൻ പുറത്തിറങ്ങും. മൂന്ന് പേർക്കാണ് അവസരം. ആർക്ക് വേണമെങ്കിലും അപേക്ഷിക്കാമെങ്കിലും പൈലറ്റുമാർക്കാണ് മുൻഗണന. മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷമാകും ബഹിരാകാശത്തേക്കുള്ള സഞ്ചാരം. പതിനാറ് മിനിറ്റുകൾ കൊണ്ട് പേടകം ഭ്രമണപഥത്തിലെത്തും.

മൂന്ന് മുതൽ ഏഴ് ദിവസം വരെ ബഹിരാകാശത്ത് തങ്ങാനാകുന്ന പേടകം കടലിൽ തിരിച്ചിറങ്ങും. ജിഎസ്എൽവി മാർക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക. ആളില്ലാത്ത രണ്ടു യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. പതിനയ്യായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഗഗന്‍ യാന്‍ പതിനായിരം കോടി രൂപയിൽ താഴെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  അടുത്തവർഷം ജനുവരി മൂന്നിനും ഫെബ്രുവരി പതിനാറിനും ഇടയ്ക്ക് രണ്ടാം ചാന്ദ്ര ദൗത്യം പൂർത്തിയാക്കാനാണ് ഐഎസ്ആർഒ തീരുമാനം. 

click me!