
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പ് വ്യാപകം. കെഎസ്ഇബിയുടെ ഡാറ്റാബേസ് വിവരങ്ങൾ ചോർത്തിയാണോ തട്ടിപ്പ് എന്നാണ് സംശയം. ബിൽ അടച്ചില്ലെന്നും ഉടൻ ഓൺലൈനിൽ അടക്കണം എന്നും എസ്എംഎസ് അയച്ചാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. മുതിർന്ന മാധ്യമപ്രവർത്തകൻ സനിൽ പി തോമസ് ഉൾപ്പെടെ നിരവധി പേർക്ക് പണം നഷ്ടമായി.
വൈദ്യുതി ബിൽ അടച്ചില്ലെന്നും ഉടൻ കണക്ഷൻ കട്ട് ചെയ്‌യുമെന്നും കാട്ടി എസ്.എം.എസ് അയക്കുന്നതാണ് തട്ടിപ്പിൻ്റെ ആദ്യ പടി. ഇതു കേട്ട് പകച്ചു പോകുന്ന ഉപഭോക്താവ് സഹായത്തിനായി എസ്.എം.എസിൽ തന്നിട്ടുള്ള നമ്പറിലേക്കു വിളിക്കും. പണം ഓൺലൈനിൽ അടക്കാൻ ആകും നിർദേശം. ക്വിക്ക് പേ വഴിയോ സംഘം നിർദേശിക്കുന്ന ആപ്പ് വഴിയോ അടക്കാംഇതിൽ അക്കൗണ്ട് നമ്പറും പാസ്സ്‌വേർഡ് ഉം രേഖപ്പെടുത്തുന്നതോടെ സെക്കൻഡുകൾക്ക് അകം അക്കൗണ്ട് കാലിയാകും. റിമോട്ട് ആക്സസിംഗ് സംവിധാനത്തിലൂടെ ആണ് ഉപഭോക്താവിൻ്റെ വിവരം തട്ടിപ്പ് സംഘം ചോർത്തുന്നത്.
തൃശ്ശൂർ സ്വദേശിയായ 58 കാരന് ഇത്തരത്തിൽ നഷ്ടമായത് 24000 രൂപയാണ്. തട്ടിപ്പിന് പിന്നിൽ ഉത്തരെന്ത്യൻ സംഘങ്ങൾ ആണെന്നാണ് പോലീസ് കരുതുന്നത്. കെഎസ്ഇബി തട്ടിപ്പിൽ കോട്ടയം സൈബർ സെല്ലിൽ മാത്രം പത്ത് പരാതികൾ എത്തിയിട്ടുണ്ട്. കെഎസ്ഇബി ഉപഭോക്താക്കളുടെ വിവരങ്ങൾ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടുന്നു എന്നതാണ് അധികൃതരെ കുഴക്കുന്ന ചോദ്യം. കെഎസ്ഇബി ഉപഭോക്താക്കളുടെ ഡാറ്റാബേസ് ചോർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ കെഎസ്ഇബി പ്രതികരിച്ചിട്ടില്ല. ഇക്കാര്യം അന്വേഷിക്കാൻ കെഎസ്ഇബി പോലീസിനോട് ആവശ്യപ്പെട്ടിട്ടിട്ടുണ്ടെന്നാണ് സൂചന. ലോൺ നൽകുന്ന ആപ്പുകളിലെ ചതിക്കുഴികളിൽ കോടികൾ ആണ് സാധാരണക്കാർക്ക് നഷ്ടമായത്. തട്ടിപ്പ് സംഘങ്ങൾ പുതിയ മാർഗങ്ങൾ കണ്ടെത്തുമ്പോൾ പോലീസിൽ നിന്നും എന്ത് നടപടി ഉണ്ടാകും എന്നാണ് ഇനി അറിയേണ്ടത്
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam