ജെക്സ് കേരള 2023ന് ആരംഭം; മാലിന്യസംസ്കരണത്തിന് പുതുവഴികൾ തേടണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Feb 5, 2023, 12:04 AM IST
Highlights

മറൈൻ ഡ്രൈവിൽ ശനിയാഴ്ച തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ  മുഖ്യമന്ത്രി  പിണറായി വിജയൻ എക്സ്പോയുടെ ഉദ്ഘാടനം  നിർവഹിച്ചു. 

കൊച്ചി: മാലിന്യ സംസ്കരണ രംഗത്തെ നവീന ആശയങ്ങൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവ അറിയുന്നതിനും മനസ്സിലാക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ജെക്സ് കേരള 2023  അന്താരാഷ്ട്ര എക്സ്പോ ആരംഭിച്ചു.  

മറൈൻ ഡ്രൈവിൽ ശനിയാഴ്ച തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ  മുഖ്യമന്ത്രി  പിണറായി വിജയൻ എക്സ്പോയുടെ ഉദ്ഘാടനം  നിർവഹിച്ചു. 

ഉറവിട മാലിന്യ സംസ്കരണം, മറ്റ് മാലിന്യപ്രശ്നങ്ങൾ എന്നിവയിൽ വിവിധ തരത്തിലുള്ള രീതികൾ അവലംബിക്കുന്നതിൽ നാം പുറകോട്ടാണ്. അതിനാൽ തന്നെ ഇത്തരം ഒരു ഗ്ലോബൽ എക്സ്പോ അത്തരം ഒരു അവസരം ഒരുക്കുന്നതായി മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

മാലിന്യപ്രശ്നം തടയുന്നതിനുള്ള നിയമങ്ങൾ കർശ്ശനമായി നടപ്പിലാക്കാൻ സാധിക്കണം. അതിന് മുഖ്യപങ്ക് വഹിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

ഖരമാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനം വളരെയേറെ മുന്നോട്ട് പോയെങ്കിലും ദ്രവ മാലിന്യം, കക്കൂസ് മാലിന്യം എന്നിവയുടെ സംസ്കരണം ഇന്നും വെല്ലുവിളിയാണെന്നും. ഇത്തരം എക്സ്പോകളിലെ നൂതന ടെക്നോളജികളും ചർച്ചകളും അതിന് സഹായിക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മികച്ച ടെക്നോളജികളെ സർക്കാർ നേരിട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടി കണ്ടെത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. 

കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും   മാലിന്യ സംസ്‌രണത്തിനായി പോംവഴികൾ തേടി എക്സ്പോ വേദിയിൽ എത്തിയിരുന്നു. വിവിധ ദേശീയ പ്രദേശിക സ്ഥാപനങ്ങളും, പുതു സംരംഭകങ്ങളും  എക്സ്പോയിൽ അണിനിരന്നിട്ടുണ്ട്.

click me!