
ന്യൂയോര്‍ക്ക്: നിങ്ങളുടെ ജി-മെയില്‍ അക്കൗണ്ടിലെ സന്ദേശങ്ങള്‍ മൂന്നാമത് ഒരാള്‍ കാണുന്നുണ്ടെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണവുമായി ഗൂഗിള്‍ രംഗത്ത്. അടുത്തിടെ ചില തേര്‍ഡ് പാര്‍ട്ടി ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് ഗൂഗിള്‍ ജി-മെയില്‍ സ്കാന്‍ ചെയ്യാന്‍ അനുമതി നല്‍കി എന്ന വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വാര്‍ത്തയ്ക്ക് പ്രതികരണമായാണ് ഗൂഗിളിന്‍റെ വിശദീകരണം.
ജൂലൈ 3നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പത്രം വാര്‍ത്ത പുറത്ത് വിട്ടത്. നൂറുകണക്കിന് ആപ്പ് ഡെവവപ്പര്‍മാര്‍ക്ക് ലക്ഷക്കണക്കിന് ഇ-മെയിലുകള്‍ സ്കാന്‍ ചെയ്യാനുള്ള അവസരം ഗൂഗിള്‍ ഒരുക്കിയെന്നാണ് ആരോപണം. ഇ-മെയില്‍ അധിഷ്ഠിത ഷോപ്പിംഗ് വിവരങ്ങള്‍, ട്രാവല്‍ വിവരങ്ങള്‍ എന്നിവ ശേഖരിക്കാന്‍ ആണ് ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് ഗൂഗിള്‍ അവസരം ഒരുക്കിയത്.
ഇതിന് മറുപടി എന്ന നിലയില്‍ ഗൂഗിളിന് വേണ്ടി ഗൂഗിള്‍ ട്രെസ്റ്റ് ആന്‍റ് പ്രൈവസി ഡയറക്ടര്‍ സൂസന്ന ഫ്രൈ ആണ് ബ്ലോഗിലൂടെ പ്രതികരിച്ചത്. ജി-മെയില്‍ സ്കാനിംഗ് അനുമതി നല്‍കുന്നുണ്ടെങ്കിലും അത് പല നിലകളായുള്ള റിവ്യൂവിന് വിധേയമാണ് എന്നാണ് ഇവരുടെ വിശദീകരണം. അപ്പോള്‍ ജി-മെയില്‍ മൂന്നാമതൊരു കക്ഷി കാണുന്നു എന്ന കാതലായ വാദം ഗൂഗിള്‍ തള്ളികളയുന്നില്ല എന്നത് വ്യക്തമാണെന്ന് ടെക് ലോകം പറയുന്നു.
തങ്ങളുടെ ജി-മെയില്‍ വിവരങ്ങള്‍ ഗൂഗിളിന്‍റെ അല്ലാത്ത ആപ്പിന് നല്‍കണമെങ്കില്‍ അത് ഉപയോക്താവിന് തീരുമാനിക്കാം. അതിനുള്ള പെര്‍മിഷന്‍ ഉപയോക്താവിന്‍റെ കയ്യിലാണ് ഇവര്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam