
ദില്ലി: അടുത്തിടെ ദശലക്ഷക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നെന്ന ആരോപണം നിഷേധിച്ച് ടെക് ഭീമനായ ഗൂഗിള്‍. 'ദശലക്ഷക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകളില്‍ ഡാറ്റാ ചോര്‍ച്ചയുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. ജിമെയിലിലെ പ്രതിരോധ സുരക്ഷാ സംവിധാനം ശക്തമാണ്. യൂസര്‍മാരുടെ വിവരങ്ങളെല്ലാം അതിനാല്‍ സുരക്ഷിതമായിരിക്കുന്നു'- എന്നും ഗൂഗിള്‍ അധികൃതര്‍ എക്‌സില്‍ കുറിച്ചു. ജിമെയിലിനെതിരായ നേരിട്ടുള്ള സൈബര്‍ ആക്രമണമല്ല, 'ഇൻഫോസ്റ്റീലർ' ഡാറ്റാബേസുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയാവാം ഇപ്പോഴത്തെ തെറ്റായ അവകാശവാദങ്ങൾക്ക് കാരണമെന്നും ഗൂഗിള്‍ വിശദീകരിക്കുന്നു.
ഇക്കഴിഞ്ഞ ആഴ്‌ചകള്‍ക്കിടെ ഇത് രണ്ടാംതവണയാണ് ജിമെയില്‍ ഡാറ്റാ ചോര്‍ച്ചയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഗൂഗിള്‍ നിഷേധിക്കുന്നത്. സെപ്റ്റംബര്‍ മാസവും സമാനമായ ജിമെയില്‍ ഹാക്കിംഗിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഗൂഗിള്‍ അത് നിഷേധിച്ചിരുന്നു. ജിമെയില്‍ പാസ്‌വേഡുകള്‍ ചോര്‍ന്നതായുള്ള തെറ്റായ വാര്‍ത്തകള്‍ വലിയ ആശങ്ക ഉപഭോക്താക്കളില്‍ സൃഷ്‌ടിക്കുന്നുണ്ടെങ്കിലും, അത് ജിമെയില്‍ സുരക്ഷയെ കുറിച്ചുള്ള അവബോധവുമുണ്ടാക്കുന്നു എന്നാണ് ഗൂഗിളിന്‍റെ നിലപാട്. ജിമെയില്‍ അക്കൗണ്ടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ടു-സ്റ്റെപ് വെരിഫിക്കേഷനും പാസ്‌കീകളും ഉപയോഗിക്കണമെന്ന് ഗൂഗിള്‍ നിര്‍ദ്ദേശിച്ചു. ഇത് ഹാക്കിംഗ് ശ്രമങ്ങള്‍ തടയാനും, പുതിയ പാസ്‌വേഡുകള്‍ ക്രിയേറ്റ് ചെയ്യാനും, ഇ-മെയില്‍ അക്കൗണ്ടുകള്‍ വീണ്ടെടുക്കാനും, ജിമെയില്‍ അക്കൗണ്ടുകളുടെ സുരക്ഷ ഇരട്ടിയാക്കാനും സഹായിക്കും. ഏറെ ജിമെയില്‍ അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി കമ്പനി സ്വീകരിക്കുമെന്ന് ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഉറപ്പ് നല്‍കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം