
ദില്ലി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യ ബ്ലോക്ക് ചെയ്തത് ഹാനികരമായ 13.9 ദശലക്ഷം (13,900,000) ആപ്പുകള്‍. 32 ലക്ഷത്തോളം ആന്‍ഡ്രോയ്ഡ് ഫോണുകളെയാണ് ഇതോടെ ഗൂഗിളിന് രക്ഷിക്കാനായത്.
സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം പെരുകിയതോടെയാണ് തടയാനുള്ള നടപടികള്‍ ഗൂഗിള്‍ ഇന്ത്യ ത്വരിതപ്പെടുത്തിയത്. 2024 നവംബറില്‍ ഇതിനുള്ള പ്രത്യേക പൈലറ്റ് പ്രോഗ്രാമിന് ഗൂഗിള്‍ ഇന്ത്യയില്‍ തുടക്കമിട്ടു. ആപ്പുകളെ അതീവ സുരക്ഷിതമാക്കാന്‍ 'എന്‍ഹാന്‍സ്‌ഡ് പ്ലേ പ്രൊട്ടക്ഷന്‍' കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 32 ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിയിരുന്ന 13.9 ദശലക്ഷം ഹാനികരമായ ആപ്പുകളെയാണ് 2025 ജനുവരി 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഗൂഗിള്‍ ബ്ലോക്ക് ചെയ്തത്. ഇതിന് പുറമെ സാമ്പത്തിക തട്ടിപ്പ്, ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ്, ഫ്രോഡ് ഇന്‍വെസ്റ്റ്‌മെന്‍റുകള്‍, ലോണ്‍ അവസരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നടത്താന്‍ ഒരു ക്യാംപയിനും ഗൂഗിള്‍ ഇന്ത്യ നടത്തി. 17 കോടിയിലേറെ ഇന്ത്യക്കാരിലേക്ക് ഈ ക്യാംപയിന്‍ എത്തിച്ചേര്‍ന്നതായാണ് ഗൂഗിളിന്‍റെ അവകാശവാദം.
ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷനിലൂടെ മൊബൈല്‍ സ്ക്രീനുകളില്‍ ഗൂഗിള്‍ ഒരു മുന്നറിയിപ്പ് സന്ദേശം കാണിക്കുന്നു. അപകടകരമായ ട്രാന്‍സാക്ഷനുകള്‍ ബ്ലോക്ക് ചെയ്യുകയും പ്രശ്നകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ഇപ്രകാരം നാല് കോടി മുന്നറിയിപ്പ് സന്ദേശങ്ങള്‍ കാണിച്ച ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ പേ വഴിയുള്ള 13,000 കോടി രൂപയുടെ ദുരൂഹ ഇടപാടുകള്‍ തടഞ്ഞു.
ആഗോളതലത്തില്‍ ഗൂഗിള്‍ ദിവസവും 200 ബില്യണിലധികം ആപ്പുകളാണ് സ്കാന്‍ ചെയ്യുന്നത്. ഗൂഗിള്‍ പ്ലേയ്ക്ക് പുറത്ത് 13 ദശലക്ഷം പുതിയ പ്രശ്നക്കാരായ ആപ്പുകളെ ഗൂഗിളിന് തിരിച്ചറിയാനായി. പ്രശ്നമുണ്ടാക്കുന്ന ആപ്പുകള്‍ പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ച 158,000 ഡവലപ്പര്‍മാരെയാണ് ഗൂഗിള്‍ വിലക്കിയത്. ഗൂഗിള്‍ നയം ലംഘിച്ചതിന് 2.36 ദശലക്ഷം ആപ്പുകള്‍ ഗൂഗിള്‍ നിരോധിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം