കഴിഞ്ഞ വര്‍ഷം 170 കോടി പരസ്യങ്ങള്‍ നീക്കം ചെയ്തതായി ഗൂഗിള്‍

By Web DeskFirst Published Jan 28, 2017, 6:45 AM IST
Highlights

ന്യൂഡല്‍ഹി: ലോകത്തെ പടുകൂറ്റന്‍ ഓണ്‍ലൈന്‍ പരസ്യ ഇടങ്ങളില്‍ ഒന്നാണ് ഗൂഗിള്‍. ഏതു വെബ്സൈറ്റില്‍ കയറിയാലും ഗൂഗിള്‍ നല്‍കുന്ന ബാനര്‍ പരസ്യങ്ങള്‍ കാണാം. പരസ്യദായകര്‍ക്കും കമ്പനികള്‍ക്കുമൊക്കെ ഒരേസമയം ആദായകരമാണ് ഈ പരസ്യങ്ങള്‍. എന്നാല്‍ 2016ല്‍ ഇത്തരം പരസ്യങ്ങളില്‍ നിന്നും 170 കോടി പരസ്യങ്ങള്‍ നീക്കം ചെയ്തെന്നാണ് ഗൂഗിള്‍ പറയുന്നത്. നിയമങ്ങള്‍ ലംഘിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പരസ്യങ്ങളാണിത്. വര്‍ഷാവര്‍ഷം ഗൂഗിള്‍ പുറത്തിറക്കുന്ന ‘ബെറ്റര്‍ ആഡ്‌സ് റിപ്പോര്‍ട്ടി’ലാണ് 2016ല്‍ നിരോധിച്ച പരസ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നത്. 2015ല്‍ നീക്കം ചെയ്തതിന്‍റെ രണ്ടിരട്ടിയോളം വരുമിത്.

അമ്പരപ്പിക്കുന്ന ഓഫറുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ കമ്പനികളുടെ പരസ്യങ്ങളാണ് നീക്കം ചെയ്തവയില്‍ ഭൂരിഭാഗവും. നിയമവിരുദ്ധമായ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിച്ചവരും ഇതിലവ്‍പ്പെടും. ഇത്തരം 680 ലക്ഷം പരസ്യങ്ങളാണ് ഗൂഗിള്‍ വിലക്കിയത്. നിയമവിരുദ്ധമായ ചൂതാട്ടങ്ങള്‍ നടത്തിയ 170 ലക്ഷം പരസ്യങ്ങളും വിലക്കിയവയില്‍പെടും. പൊണ്ണത്തടി കുറക്കാമെന്ന് പരസ്യം നല്‍കി തട്ടിപ്പുനടത്തിയ 47,000 സൈറ്റുകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ നടപടിയെടുത്തു. അനാവശ്യമായ സോഫ്‌റ്റ്വെയറുകള്‍ പ്രചരിപ്പിച്ച 15,000 സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കി.

തട്ടിപ്പ് പരസ്യങ്ങള്‍ അപകടകാരിയായ വൈറസുകളെയും കമ്പ്യൂട്ടറുകളിലേക്ക് കടത്തിവിടുന്നതായി ഗൂഗിളിന്റെ പരസ്യവിഭാഗം ഡയറക്ടര്‍ സ്‌കോട്ട് സ്‌പെന്‍സര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ലോകമെങ്ങുമുള്ള ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഗൂളിലെ പരസ്യങ്ങളെന്നും കൃത്യവും നിലവാരവുമുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുക എന്നതാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

click me!