
സോഷ്യൽ മീഡിയയിൽ എഐ ജനറേറ്റഡ് ഫോട്ടോകളുടെ ട്രെൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഗൂഗിൾ ജെമിനി നാനോ ബനാന എഐ ടൂൾ പുറത്തിറക്കിയിരുന്നു. നാനോ ബനാന എഐ 3ഡി ഫിഗറിൻ വളരെപ്പെട്ടെന്നാണ് ജനപ്രിയമായത്. നാനോ ബനാന എഐ സാരി ട്രെൻഡിലേക്ക് എത്തിയതോടെ ഓൺലൈൻ ലോകത്ത് വൻ പ്രചാരം നേടി. ബനാന എഐ സാരി ട്രെൻഡ് ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ ഒരു കോളിളക്കം സൃഷ്‌ടിച്ചിരിക്കുന്നു. നാനോ ബനാനയില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് സുരക്ഷിതമാണോ എന്ന ചര്‍ച്ചയും ഒരുവശത്ത് സജീവമാണ്. ഇതാ അറിയേണ്ടതെല്ലാം.
ഗൂഗിളിന്‍റെ ജെമിനി എഐ മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഇമേജ് ജനറേറ്റിംഗ് ടൂളാണ് നാനോ ബനാന അഥവാ ജെമിനി 2.5 ഫ്ലാഷ് ഇമേജ്. ഈ ടൂൾ സാധാരണ ചിത്രങ്ങളെ കളിപ്പാട്ടം പോലുള്ള 3ഡി പോർട്രെയ്റ്റുകളാക്കി മാറ്റുകയോ 90-കളിലെ ബോളിവുഡ് സാരി ലുക്കിലും മറ്റും അവതരിപ്പിക്കുകയും ചെയ്യുന്നു. തിളങ്ങുന്ന പ്ലാസ്റ്റിക് പോലുള്ള ടെക്‌സ്‌ചറുകൾ, വലിയ എക്‌സ്‌പ്രസീവ് കണ്ണുകൾ, ഫ്ലോട്ടിംഗ് ഷിഫോൺ സാരികൾ, റെട്രോ ഫിലിമി പശ്ചാത്തലങ്ങൾ തുടങ്ങിയവ ഈ ചിത്രങ്ങൾ കാണിക്കുന്നു. ഈ പ്രവണത അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ജനപ്രിയതയ്ക്ക് ഏറ്റവും വലിയ കാരണം നാനോ ബനാന ചിത്രങ്ങള്‍ സൃഷ്‌ടിക്കുന്നതിനുള്ള എളുപ്പത്തിലുള്ള പ്രോംപ്റ്റുകളും നിർദേശങ്ങളുമാണ്. അതിലൂടെ ആർക്കും ഒരു നല്ല എഐ ജനറേറ്റഡ് ഇമേജ് സൃഷ്‌ടിക്കാൻ കഴിയും. നിങ്ങളുടെ ഹൈപ്പർ റിയലിസ്റ്റിക് ഇമേജ് നിർമ്മിക്കുന്നതിന് നിങ്ങൾക്ക് സാങ്കേതിക വൈദഗ്ധ്യമോ പണമടയ്ക്കലോ ആവശ്യമില്ല. എങ്കിലും ഈ ട്രെന്‍ഡ്, വ്യക്തിഗത ചിത്രങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സ്വകാര്യത, സുരക്ഷാ അപകടസാധ്യതകളെക്കുറിച്ച് പുതിയ മുന്നറിയിപ്പുകൾ ഉയർത്തിയിട്ടുണ്ട്.
ഗൂഗിൾ ജെമിനി നാനോ ബനാനയുടെ ഉപയോഗത്തെക്കുറിച്ച് ഇന്ത്യൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ മുന്നറയിപ്പ്
നാനോ ബനാന ട്രെൻഡുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ഇന്ത്യൻ പൊലീസ് സർവീസ് ഓഫീസർ വി സി സജ്ജനാർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ചര്‍ച്ചയാവുകയാണ്. “ഇന്‍റർനെറ്റിലെ ട്രെൻഡിംഗ് വിഷയങ്ങളിൽ ജാഗ്രത പാലിക്കുക! 'നാനോ ബനാന' ഭ്രാന്തിന്‍റെ കെണിയിൽ വീഴുന്നത് അപകടകരമാണ്. നിങ്ങൾ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെച്ചാൽ, തട്ടിപ്പുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഒരു ക്ലിക്കിലൂടെ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ പണം കുറ്റവാളികളുടെ കൈകളിലെത്താം”- എന്നും എക്‌സിലെ ഒരു പോസ്റ്റിൽ സജ്ജനാർ പറഞ്ഞു. ജെമിനിയുടെ പ്ലാറ്റ്‌ഫോമിനെ അനുകരിക്കുന്ന വ്യാജ വെബ്‌സൈറ്റുകളോ അനൗദ്യോഗിക ആപ്പുകളോ ഒഴിവാക്കണമെന്നും അദേഹം ഉപയോക്താക്കളോട് അഭ്യർഥിച്ചു: "നിങ്ങളുടെ ഡാറ്റ ഒരു വ്യാജ വെബ്‌സൈറ്റിൽ എത്തിക്കഴിഞ്ഞാൽ, അത് വീണ്ടെടുക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ഡാറ്റ, നിങ്ങളുടെ പണം നിങ്ങളുടെ ഉത്തരവാദിത്തം"- സജ്ജനാർ എഴുതി.
ജെമിനി ഉപയോഗിച്ച് സൃഷ്‌ടിച്ച ചിത്രങ്ങളിൽ എഐ നിര്‍മ്മിത ഉള്ളടക്കം പരിശോധിക്കാൻ സഹായിക്കുന്നതിന് മെറ്റാഡാറ്റ ടാഗുകൾക്കൊപ്പം സിന്ത്ഐഡി (SynthID) എന്നറിയപ്പെടുന്ന ഒരു അദൃശ്യ വാട്ടർമാർക്ക് ഉണ്ടെന്ന് ഗൂഗിൾ പറയുന്നു. ജെമിനി 2.5 ഫ്ലാഷ് ഇമേജ് (നാനോ ബനാന) ഉപയോഗിച്ച് സൃഷ്‌ടിച്ചതോ എഡിറ്റ് ചെയ്തതോ ആയ എല്ലാ ചിത്രങ്ങളിലും എഐ സൃഷ്‌ടിച്ചതാണെന്ന് വ്യക്തമായി തിരിച്ചറിയാൻ ഈ അദൃശ്യ സിന്ത്ഐഡി ഡിജിറ്റൽ വാട്ടർമാർക്ക് ഉൾപ്പെടുന്നു. എന്നാൽ ഈ സിന്തൈഡിക്കായുള്ള കണ്ടെത്തൽ ഉപകരണങ്ങൾ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമല്ല. എന്നാൽ ഈ വാട്ടർമാർക്ക് പരിശോധിക്കാൻ ഇതുവരെ ഒരു ഉപകരണവുമില്ല എന്നതാണ് ശ്രദ്ധേയം. മാത്രമല്ല ഈ വാട്ടർമാർക്കുകളിൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ആദ്യം വാട്ടർമാർക്കിംഗ് ഒരു മാന്യമായ പരിഹാരമായി തോന്നാമെങ്കിലും, എളുപ്പത്തിൽ നീക്കം ചെയ്യാനോ വ്യാജമാക്കാനോ കഴിയുമെന്ന് റിയാലിറ്റി ഡിഫൻഡറിന്‍റെ സിഇഒ ബെൻ കോൾമാൻ പറഞ്ഞതായി വയേർഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വാട്ടർമാർക്കിംഗിന് സാധ്യതകളുണ്ടെങ്കിലും അത് ഒരു മികച്ച സുരക്ഷാ സംവിധാനം അല്ലെന്നും അതിന് പരിമിതികൾ ഉണ്ടെന്നും യുസി ബെർക്ക്‌ലി സ്‌കൂൾ ഓഫ് ഇൻഫർമേഷനിലെ പ്രൊഫസർ ഹാനി ഫരീദ് വയേഡിനോട് പറഞ്ഞു.
ഗൂഗിൾ ജെമിനി നാനോ ബനാന എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം
വൈറൽ എഐ ടൂളുകളിൽ ഏർപ്പെടുന്നതിന് മുമ്പ് ഉപയോക്താക്കൾ മുൻകരുതലുകൾ എടുക്കണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. സെൻസിറ്റീവ് അല്ലെങ്കിൽ സ്വകാര്യ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കുക, ലൊക്കേഷൻ ടാഗുകൾ പോലുള്ള മെറ്റാഡാറ്റ നീക്കം ചെയ്യുക, സോഷ്യൽ മീഡിയയിലെ പ്രൈവസി സെറ്റിംഗ്‍സുകൾ കർശനമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചിത്രങ്ങൾ പങ്കിടുന്നത് പരിമിതപ്പെടുത്തുന്നതും ദുരുപയോഗ സാധ്യത കുറയ്ക്കുമെന്നും വിദഗ്‌ധർ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam