
ദില്ലി: പകര്‍പ്പാവകാശ ലംഘനങ്ങളെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് 3,100-ത്തിലധികം ചാനലുകള്‍ നീക്കംചെയ്യണം എന്ന് ടെലഗ്രാമിന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മണിക്കൂര്‍ സമയത്തിനുള്ളില്‍ ഈ ചാനലുകള്‍ ടെലഗ്രാമില്‍ നിന്ന് ഒഴിവാക്കണം എന്നാണ് കേന്ദ്രം ഇന്നലെ ആവശ്യപ്പെട്ടതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
ടെലഗ്രാം ചാനലുകള്‍ വ്യാപകമായി പകര്‍പ്പാവകാശ നിയമം ലംഘിക്കുന്നതായി ഒടിടി പ്ലാറ്റ്‌ഫോമുകളായ ജിയോസിനിമ, ആമസോണ്‍ പ്ലൈം വീഡിയോ തുടങ്ങിയവയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പരാതികള്‍ ലഭിച്ചിരുന്നതായാണ് വിവരം. 1957-ലെ കോപ്പിറൈറ്റ് ആക്‌ടിലെ വിവിധ വകുപ്പുകള്‍ ഈ ടെലഗ്രാം ചാനലുകള്‍ ലംഘിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ ടെലഗ്രാം ചാനലുകള്‍ നിയമവിരുദ്ധമായി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. സിനിമകളും വെബ്‌സീരീസുകളും അടക്കമുള്ളവ ഇത്തരം ടെലഗ്രാം ചാനലുകളിലെ ഉള്ളടക്കങ്ങളില്‍ ഉള്‍പ്പെടുന്നു.
ടെലഗ്രാം ചാനലുകള്‍ പകര്‍പ്പാവകാശ നിയമം ലംഘിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, 2000-ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് പ്രകാരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ടെലഗ്രാമിനോട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യം, ഐഡന്‍റിറ്റി മറച്ചുവെക്കാനുള്ള ഫീച്ചര്‍ എന്നിവ പലരും ദുരുപയോഗം ചെയ്‌താണ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ടെലഗ്രാമില്‍ പങ്കുവെക്കുന്നത്.
അശ്ലീല ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നു എന്നാരോപിച്ച് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കി ദിവസങ്ങള്‍ക്ക് മാത്രം പിന്നാലെയാണ് 3,100-ത്തിലധികം ടെലഗ്രാം ചാനലുകള്‍ക്കെതിരായ നടപടിയും. 2025 ജൂലൈയില്‍ അതേ കാരണം പറഞ്ഞ് 22 ഒടിടി പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam