
കൊച്ചി: ഇന്‍റർനെറ്റിന്‍റെ അതിവേഗതയ്ക്ക് ഇനി കേരളവും കാത്തിരിക്കണ്ട. കേരളത്തിലും 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് നാളെ തുടക്കമാകും. കൊച്ചിയിൽ നാളെ മുതൽ റിലയൻസ് ജിയോയാണ് 5 ജി സേവനം ആദ്യമായെത്തിക്കുന്നത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭ്യമാകുക. കേരളത്തിലെ 5 ജി പ്രവർത്തനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഓൺ ലൈനിലൂടെയാകും മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.
നാല് നഗരങ്ങളിൽ നേരത്തെ തുടങ്ങി
നാല് നഗരങ്ങളിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ ജിയോ 5 ജി സേവനം എത്തിയിരുന്നു. ദില്ലി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴിയാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്. പിന്നീട് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്ക് 5 ജി സേവനം എത്തിയിരുന്നു. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കേരളത്തിലും നാളെ 5 ജി സേവനത്തിന് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിലാണ് സേവനമെങ്കിലും അധികം വൈകാതെ തന്നെ മറ്റ് ഇടങ്ങളിലേക്കും 5 ജി എത്തും.
ഒക്ടോബറിൽ രാജ്യത്ത് 5 ജി സേവനത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21 -ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5 ജി സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. 2023 ന്‍റെ തുടക്കത്തിൽ തന്നെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം 5 ജി എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 2035 ഓടെ ഇന്ത്യയില്‍ 5 ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലായ് അവസാനം ഏഴ് ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്. 4 ജിയെക്കാൾ പത്ത് മുതൽ മുപ്പത് ഇരട്ടി വരെ വേഗതയായിരിക്കും 5 ജിക്ക് ഉണ്ടാകുക. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്കവാറും എല്ലാ സ്മാർട്ട്ഫോണുകളിലും 5 ജി കണക്ടിവിറ്റിയുണ്ട്.
രാജ്യത്ത് ജിയോയ്ക്ക് പിന്നാലെ ബിഎസ്എൻഎൽ 5 ജിയും എത്തുന്നു
അതേസമയം തന്നെ ജിയോക്ക് പിന്നാലെ 5 ജി സേവനങ്ങളുമായി ബി എസ് എൻ എല്ലും രംഗത്തേക്ക് എത്തുകയാണ്. വരും മാസങ്ങളിൽ തന്നെ ബി എസ് എൻഎ ല്ലിന്റെ 5 ജി സേവനം എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. അഞ്ചു മുതൽ ഏഴുമാസത്തിനകം ബി എസ് എൻ എൽ 5 ജി ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം - റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ബി എസ് എൻ എല്ലിന്റെ രാജ്യത്തൊട്ടാകെയായുള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം