
കൃത്രിമ ബുദ്ധിയുടെ (AI) വ്യാപകമായ ഉപയോഗം ലോകമെമ്പാടും വേഗത്തിൽ ഉയരുമ്പോൾ, അതിനെ പിന്തുണയ്ക്കാനുള്ള ഡാറ്റ സെന്‍ററുകളുടെ ആവശ്യകതയും അതിവേഗം വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, പ്രമുഖ ടെക് കമ്പനിയായ മെറ്റ എഐ ഡാറ്റ സെന്‍ററുകൾ നിർമ്മിക്കാൻ ആവശ്യമായ പ്രാവീണ്യമുള്ള തൊഴിലാളികളുടെ കുറവ് എന്ന ഒരു പ്രധാന വെല്ലുവിളി തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഈ പ്രശ്‍നത്തിന് പരിഹാരമായി കമ്പനി 'ലെവൽഅപ്പ്' (LevelUp) എന്ന പേരിൽ പുതിയ പരിശീലന പദ്ധതി അവതരിപ്പിച്ചു.
മുമ്പ് യാതൊരു സാങ്കേതിക പരിചയവുമില്ലാത്തവർക്കുപോലും ഡാറ്റ സെന്‍റർ നിർമ്മാണ മേഖലയിലേക്ക് കടക്കാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി. സിബിആർഇ (CBRE) എന്ന സ്ഥാപനവുമായി സഹകരിച്ചാണ് നാല് ആഴ്ച ദൈർഘ്യമുള്ള ഈ പരിശീലന പരിപാടി മെറ്റ സംഘടിപ്പിക്കുന്നത്. പരിശീലനത്തിൽ പങ്കാളികൾക്ക് ഫൈബർ ടെക്‌നീഷ്യൻമാരായി ജോലി ചെയ്യാൻ ആവശ്യമായ അടിസ്ഥാന സാങ്കേതിക കഴിവുകൾ നൽകും. ചര്‍ച്ചകള്‍, പ്രായോഗിക പരിശീലന ലാബുകള്‍, ടീം പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സമന്വയത്തിലൂടെയാണ് പരിശീലനം നടത്തുന്നത്.
പരീശീലന പരിപാടി പൂർണ്ണമായും സൗജന്യമാണ്. കൂടാതെ ഹൈസ്‍കൂൾ പാസായവർക്കും കരിയർ മാറ്റം ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ ഉൾപ്പെടെ എല്ലാവർക്കും അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെറ്റയുടെ കോൺട്രാക്‌ടർ നെറ്റ്‌വര്‍ക്കിലൂടെ അമേരിക്കയിലെ വിവിധ നിർമ്മാണ സൈറ്റുകളിൽ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ മെറ്റ അമേരിക്കയിൽ 27 ഡാറ്റ സെന്‍ററുകൾ പ്രവർത്തിപ്പിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്നു. പരിശീലനത്തിന്‍റെ ആദ്യ ബാച്ച് ഈ വേനൽക്കാലത്ത് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതിനൊപ്പം, മറ്റൊരു ശ്രദ്ധേയമായ ശ്രദ്ധേയമായ വാർത്തയും മെറ്റയിൽ നിന്നും പുറത്തുവരുന്നുണ്ട്. മെറ്റ അടുത്ത 30 ദിവസത്തിനുള്ളിൽ ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറെടുക്കുന്നതായി റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എഐ മേഖലയിലെ വലിയ നിക്ഷേപങ്ങൾക്കിടയിൽ നടക്കുന്ന ഈ നടപടി, കമ്പനിയുടെ മുൻഗണനകളിൽ വലിയ മാറ്റം വന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അതേസമയം, എഐയുടെ ഭാവി നിർണ്ണയിക്കുന്നതിൽ ഡാറ്റ സെന്‍ററുകൾ നിർണായകമായ പങ്ക് വഹിക്കുമ്പോൾ, ആവശ്യമായ മനുഷ്യ വിഭവങ്ങൾ സൃഷ്‍ടിക്കാൻ മെറ്റ പോലുള്ള കമ്പനികൾ നേരിട്ട് രംഗത്തിറങ്ങുന്നത് പുതിയ പ്രവണതയായി കാണപ്പെടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam