നൂറ്റാണ്ടുകളായി ഒളിഞ്ഞുനടന്ന സണ്‍ഫിഷ് വിഭാഗത്തെ കണ്ടെത്തി

By Web DeskFirst Published Jul 28, 2017, 9:07 PM IST
Highlights

ക്രൈസ്റ്റ്ചര്‍ച്ച്‍: നൂറ്റാണ്ടുകളായി മനുഷ്യന് മുന്നില്‍ മറഞ്ഞുനിന്ന ജീവിയെ കണ്ടെത്തി ശസ്ത്രലോകം.  14 അടിവരെ നീളവും 10 അടി വീതിയും 2 ടണ്‍ വരെ ഭാരവുമുള്ള സണ്‍ഫിഷ് വിഭാഗത്തെയാണ് ഓസ്ട്രേലിയയിലെ മര്‍ഡോക് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ന്യൂസിലാന്‍റ് തീരത്ത് കണ്ടെത്തിയത്. നീണ്ട നാലുവര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് ഈ ജീവിയെ കണ്ടെത്തിയത്.

എല്ലാവര്‍ഷവും നൂറുകണക്കിന് പുതിയ ജീവജാലങ്ങളെ കണ്ടെത്താറുണ്ട്. എന്നാല്‍ 130 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയൊരു ജീവിയെ കണ്ടെത്തുന്നത് എന്നതാണ് ഇതിന്‍റെ പ്രത്യേകത.സണ്‍ഫിഷുകളിലെ നാലാമത്തെ വിഭാഗമായ ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെയാണ് കണ്ടെത്തിയത്.  സാധാരണ മീനുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്.  

150തോളം സണ്‍ഫിഷുകളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഗവേഷണത്തിന്‍റെ ഭാഗമായി പഠനവിധേയമാക്കിയിരുന്നു. അതില്‍ ഒരെണ്ണം നിലവിലുള്ളവയില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണമാണ് പുതിയ വിഭാഗം സണ്‍ഫിഷിനെ കണ്ടെത്താന്‍ സഹായിച്ചത്.

ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് തീരത്ത് നാലു സണ്‍ഫിഷുകള്‍ ചത്തു തീരത്തടിഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് ഗവേഷകര്‍ അവിടെയെത്തിയപ്പോഴാണ് ഇത്രയും കാലം ശാസ്ത്രലോകത്തെ കബളിപ്പിച്ച് മറഞ്ഞിരുന്ന ഹുഡ്വിങ്കര്‍ സണ്‍ഫിഷിനെ കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ മത്സ്യങ്ങളെ കൂടുതല്‍ പഠനത്തിനു വിധേയമാക്കി.

വലിപ്പമുണ്ടെങ്കിലും അവയുടെ മെലിഞ്ഞ ശരീരഘടന പെട്ടെന്ന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോകാന്‍ സഹായിക്കുന്നവയാണ്. ഈ പ്രത്യേകത തന്നെയാണ് ഇവയെ ഇത്രയും കാലം ശാസ്ത്രലോകത്തിന്‍റെ കണ്ണില്‍ പെടാതെ കഴിയാന്‍ സഹായിച്ചതും

click me!